തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ആവശ്യത്തിനായി നടത്തുന്ന ചെറു ധാതു ഖനനത്തില്‍ വ്യാപക തട്ടിപ്പ്. മണല്‍, പാറ തുടങ്ങിയവ ഖനനം നടത്തുന്നതിന് പാസ്സുകള്‍ യഥേഷ്ടം നല്കുന്നതിനാല് ഖജനാവിന് കോടികളുടെ നഷ്ടം. പാസ്സുകള്‍ നല്‍കുന്നതിന് ആധുനിക സംവിധാനം കൊണ്ടുവരണമെന്ന സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
ഖനനം ചെയ്തെടുക്കുന്ന ചെറു ധാതുക്കള്‍ കൊണ്ടുപോകുന്നത് പരിശോധിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ല. പെര്‍മിറ്റിനോടൊപ്പം നല്കുന്ന പാസ്സാണ് ആകെയുള്ളത്. സര്‍ക്കാര്‍-സ്വകാര്യ വസ്തുക്കളിലെ മണല്‍, പാറ, തുടങ്ങിയവ ഖനനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് റവന്യൂ വകുപ്പാണ്.
ഖനന സ്ഥലത്തിന്റെ സര്‍വ്വെ മാപ്പ് തയ്യാറാക്കല്‍, അതിരുകള്‍ നിര്‍ണ്ണയിക്കല്‍, പുറമ്പോക്ക് ഭൂമിയാണെങ്കില് അതില്‍ ഖനനം നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം, ധാതുക്കള്‍ ഖനനം ചെയ്യുമ്പോള്‍ ലഭിക്കുന്ന അളവ് തുടങ്ങിയവ റവന്യൂ ജീവനക്കാര്‍ പരിശോധിച്ച് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണം.
ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥതി വനം മന്ത്രാലയമോ സംസ്ഥാന തല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയോ പരിശോധിച്ച ശേഷമാണ് ഖനനത്തിന് അനുമതി നല്‍കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കുന്നതാണ് നിലവിലെ രീതി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാറമടകള്‍ ലേലം ചെയ്തു കൊടുക്കണമെന്നാണ് നിയമം. അതിന് മുമ്പ് ഖനനത്തിനുള്ള പാറയുടെ അളവ് എത്രയെന്ന് കണ്ടെത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദഗ്ധര്‍ റവന്യൂ വകുപ്പില്‍ ഇല്ല. ഖനന ഭൂവിജ്ഞാന ഡയറക്ടറേറ്റിലെ വിഭാഗത്തിനും ഈ വിഷയത്തില്‍ പരിജ്ഞാനം ഉള്ളവര്‍ ഇല്ല. പാറ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ മുകള്‍ പരപ്പ് അളന്ന ശേഷം ചതുരശ്ര അടിയില്‍ കണക്ക് രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കും.
ഇതിന്റെ വില നിശ്ചയിച്ച് ഭൂമി പാട്ടത്തിന് നല്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഭൂമിയുടെ മുകള്‍ പരപ്പിനേക്കാള്‍ പതിന്മടങ്ങായിരിക്കും പാറഖനനം നടത്തി വരുമ്പോള്‍ ലഭിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനായാണ് വാഹനങ്ങളില്‍ പാറ കൊണ്ടു പോകുന്നതിന് മുമ്പ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച അളവിനേക്കാള്‍ പാറ ഖനനം നടത്തുന്നെങ്കില്‍ അതു കണ്ടെത്തുന്നതിനുള്ള ഉപാധി കൂടിയാണ് പാസ്സുകള്‍.
പെര്‍മിറ്റിനോടൊപ്പം ഘട്ടം ഘട്ടമായാണ് പാസ്സ് അനുവദിക്കുന്നത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ക്വാറി മാഫിയകളും തമ്മിലുള്ള പങ്ക് കച്ചവടമാണ് പാസ്സ് സംവിധാനം. ആദ്യം നല്കുന്ന പാസ്സുകളില്‍ ഏതാനും ഉപയോഗിച്ച ശേഷം ബാക്കിയുള്ളവ നഷ്ടപ്പെട്ടതായി കാണിച്ച് റവന്യൂ വകുപ്പില്‍ അപേക്ഷ നല്കി വീണ്ടും പാസ്സ് സംഘടിപ്പിക്കുന്നു.
ഇത്തരത്തില്‍ പുതിയതും പഴയതുമായ പാസ്സുകള്‍ ഉപയോഗിച്ച് യഥേഷ്ടം പാറഖനനം നടത്തി കടത്താന്‍ സാധിക്കുന്നു. പാസ്സ് സംവിധാനം കമ്പ്യൂട്ടര്‍ വത്ക്കരിച്ച് നഷ്ടപ്പെട്ട പാസ്സുകള്‍ ആധുനിക സംവിധാനം ഉപയോഗിച്ച് റദ്ദ് ചെയ്യണമെന്നും സിഎജി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും ഇതില്‍ സ്വീകരിച്ചില്ല.
അഞ്ച് ജില്ലകളില്‍ പരിശോധന നടത്തിയതില്‍ ഇരുപതിനായിരത്തോളം നിയമലംഘന പാസ്സുകള്‍ പാറഖനനത്തില്‍ മാത്രം കണ്ടെത്തിയിരുന്നു. മണല്‍ ഖനനത്തിലും ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്നത് കണ്ടെത്തിയാല്‍ പാറ ഖനനം നടത്തുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയോ ഇല്ലെങ്കില്‍ കരുതല്‍ ധനമായി പാറഖനനം നടത്തുന്നവര്‍ സര്‍ക്കാരിന് നല്കിയ തുകയോ ഭൂമിയോ വിട്ട് നല്കാന് പാടില്ല. ഇത്തരത്തിലുള്ള യാതൊരു നടപടിയും റവന്യൂ വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: