നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം തെറ്റിയ വിമാനം പാര്‍ക്കിംഗ് ബേയ്ക്ക് സമീപം കാനയില്‍ വീണ സംഭവത്തില്‍ പൈലറ്റിനെതിരെ നടപടിയുണ്ടാകും. പൈലറ്റിന്റെ വീഴ്ചയാണ് അപകടമുണ്ടാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണിത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് രണ്ടംഗ സംഘം ഇന്നലെ നെടുമ്പാശ്ശേരിയിലെത്തി. അപകടത്തില്‍പ്പെട്ട വിമാനം 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സിയാലിന്റെ ഹാംഗറിലേയ്ക്ക് മാറ്റി.
ബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 2.40ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
ലാന്‍ഡ് ചെയ്തശേഷം പാര്‍ക്കിംഗ് ബേയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. യഥാര്‍ത്ഥ ദിശയില്‍ നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെതിരെ നടപടിയെടുക്കുകയെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തില്‍പ്പെട്ട വിമാനം സിയാലിന്റെ തന്നെ ഡിസേബിള്‍ഡ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിന്റെ 17 മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ഹാംഗറിലേക്ക് മാറ്റി.
വിമാനത്തിന്റെ പിന്‍ഭാഗം ഉയര്‍ത്തിയതിനുശേഷം മുന്‍ഭാഗം ഹൈഡ്രോളിക് സംവിധാനത്തിന്റെ സഹായത്തോടെ ഉയര്‍ത്തി. പിന്നീട് മുന്‍ചക്രങ്ങള്‍ ട്രോളിയുടെ പുറത്ത് ഘടിപ്പിച്ചു. ട്രക്ക് ഉപയോഗിച്ച് വിമാനത്തെ അതീവ സൂക്ഷ്മതയോടെ വലിച്ചുകൊണ്ടുപോകുകയായിരുന്നു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായരുടെ നേതൃത്വത്തിലായിരുന്നു ഇത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് തുടങ്ങിയ പ്രയത്നം ബുധനാഴ്ച പുലര്‍ച്ചെ 4.45 ന് അവസാനിച്ചു. 2011-ല്‍ ഗള്‍ഫ് എയര്‍ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്വന്തമായി എയര്‍പോര്‍ട്ട് റിക്കവറി ടീം ഉണ്ടാക്കാന്‍ സിയാല്‍ മാനേജ്മെന്റ് തീരുമാനിച്ചത്. മറ്റ് വിമാനത്താവളങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: