തുറവൂര്‍ (ആലപ്പുഴ): അനന്തന്‍കരിയില്‍ ചെളിയില്‍ പൂണ്ട ആനയെ കരയ്ക്ക് കയറ്റി ഒരു ദിവസം പിന്നിട്ടിട്ടും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനായില്ല. ഇന്ന് വനം വകുപ്പിന്റെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷം മാത്രമേ ആനയെ ഇവിടെ നിന്നു മാറ്റൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ രഘുനാഥന് നായര്‍, ദേവസ്വം വെറ്ററിനറി ഓഫീസര്‍ ഡോ. ശശീന്ദ്രദേവ് എന്നിവര്‍ സ്ഥലത്തെത്തി.
ആന ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രയാര്‍ പറഞ്ഞു. ആനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആനയെ ചതുപ്പില്‍ നിന്ന് കരയ്ക്കു കയറ്റിയ ശേഷം വീണ്ടും ഇടഞ്ഞത് ആള്‍ക്കൂട്ടവും മറ്റും കണ്ട് ഭയന്നതുമൂലമാകാമെന്നും ഡോ. ശശീന്ദ്രദേവ് പറഞ്ഞു.
ചതുപ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ആന സമീപത്തെ അനന്തന്‍കരിയില്‍ രമണന്റെ വീടും രാധാകൃഷ്ണന്റെ വീടിന്റെ ഭാഗങ്ങളും തകര്‍ത്തു. തുടര്‍ന്ന് മയക്കുവെടി വച്ച് ആനയെ ഇവിടെത്തന്നെ തളച്ചു.
ഇവിടെയും ആനയുടെ കാലുകള്‍ ചെളിയില്‍ താഴാന്‍ തുടങ്ങിയപ്പോള്‍ മണല്‍ചാക്കുകളും തടിയും ഉപയോഗിച്ച് തറ ബലപ്പെടുത്തി. 500 മീറ്റര്‍ നടത്തിച്ചാല്‍ മാത്രമേ ആനയെ വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനാകു. ഇപ്പോള്‍ അതിനു കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ഡിവൈഎസ്പി കെ.ജി. ലാല്‍, കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സജീവ്, എസ്ഐ പി.ജി. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: