കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
നാദിര്‍ഷ നേരത്തെ നല്കിയ മൊഴികള്‍ പലതും കളവാണെന്ന് തെളിഞ്ഞതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷ.
ദിലീപിനൊപ്പം നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു.
നാദിര്‍ഷ മുമ്പ് നല്കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: