കൊട്ടാരക്കര: വില്ലന്‍ കഞ്ചാവുമായി മുന്‍ അബ്കാരി കേസിലെ പ്രതിയെ കൊട്ടാരക്കര എക്സൈസ് സംഘം പിടികൂടി. അടൂര്‍ തെങ്ങമം മൂന്നാറ്റുംകര കാഞ്ഞിരംവിള വടക്കേതില്‍ രവീന്ദ്രന് (50) (വില്ലന്‍ രവീന്ദ്രന്) നാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11 ഓടെ ചെങ്ങമനാട് നടത്തിയ വാഹന പരിശോധനക്കിടയിലാണ് 280 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഏനാത്ത് മാര്‍ക്കറ്റ്, കൊട്ടാരക്കര ടൗണ്‍, പുലമണ്‍ എന്നിവിടങ്ങളില്‍ ചില്ലറ വില്പനക്കാര്ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് താനാണന്ന് ഇയാള്‍ സമ്മതിച്ചു. 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം, 750 ഗ്രാം പൊതികളാക്കിയായിരുന്നു കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്. വില്ലന്‍ കഞ്ചാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കത്തക്ക രീതിയില്‍ ഒരു കിലോ ഗ്രാമില്‍ താഴെ അളവിലായിരുന്നു ഇടപാടുകാര്‍ക്കിടയില്‍ കച്ചവടം നടത്തി വന്നിരുന്നത്. 100 ഗ്രാം കഞ്ചാവിന് 2000 രൂപ നിരക്കിലായിരുന്നു വിറ്റിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് സംഘം കൊട്ടാരക്കരയില്‍ നിന്നും പിടികൂടിയ ചില്ലറ വില്പനക്കാരില് നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 29ന് തമിഴ്നാട്ടില്‍ നിന്നും പ്രതി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നെങ്കിലും വാഹന പരിശോധനക്കിടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അടൂര്‍ എക്സൈസ് റേഞ്ചില്‍ ചാരായം കൈവശംവച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. സുരേഷ് ബാബുവിന്റെ നിര്‍ദേശ പ്രകാരം കൊട്ടാരക്കര എക്സൈസ് റേയിഞ്ച് ഇന്‍സ്പെക്ടര്‍ ബെന്നി ജോര്‍ജ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എസ്. സത്യന്, പ്രിവന്റീവ് ഓഫീസറായ ഗിരീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനു, ഹരി കൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: