രാജകുമാരി: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് സേനാപതി ഗ്രാമപഞ്ചായത്തിലെ കുളക്കോഴിച്ചാലിലെ പേഴുംകാട്ടില്‍ സജി ജോസഫിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. തലനാരിഴക്കാണ് സജിയും കുടുംബവും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോട് കൂടിയാണ് വീടിന് പിറകുവശത്തെ തിട്ട് ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചത്. മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് അടുക്കളയോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ചാര്‍ത്ത് പൂര്‍ണ്ണമായും തകര്‍ന്ന് വീടിന്റെ ഭിത്തിക്കും വിള്ളല്‍ വീണു. ഹോളോബ്രിക്സും അസ്ബസ്റ്റോസും ഉപയോഗിച്ച് നിര്‍മ്മിച്ച ചാര്‍ത്താണ് പൂര്‍ണ്ണമായും തകര്‍ന്നത്. വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് വീടിനകത്തും മണ്ണും ചെളിയും കയറി. വീടിന് സമീപത്തായി നിര്‍മ്മിച്ച തൊഴുത്തിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണു. ഏകദേശം അന്‍പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് വില്ലേജ് അധികൃതര്‍ സ്ഥലത്ത് എത്തി നാശനഷ്ടക്കണക്കുകള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: