അടിമാലി: പഞ്ചായത്ത് വാഹനം തകര്‍ത്തതിന് പിന്നില്‍ ഭരണ സമിതിയിലെ ചേരിപ്പോരെന്ന് സൂചന. കഴിഞ്ഞ ദിവസം പഞ്ചായത്ത് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തിരുന്നു. കുറെ നാളുകളായി പുകഞ്ഞ് നിന്നിരുന്ന കോണ്‍ഗ്രസിലെ പടലപിണക്കവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹനന് നായര്‍ക്കെതിരെ ഭരണകക്ഷിയില്‍പെട്ട മെമ്പര്‍മാരടക്കം തിരിഞ്ഞിരുന്നു. പ്രസിഡന്റിന്റെ വാഹന ദുരുപയോഗത്തിനെതിരെ മെമ്പര്‍മാര്‍ പല തവണ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും വിയോജനക്കുറിപ്പെഴുതുകയും ചെയ്തിരുന്നു. സെക്രട്ടറിയും പലതവണ താക്കീതുചെയ്തിട്ടും പ്രസിഡന്റ് ദുരുപയോഗം തുടരുകയായിരുന്നു.
പ്രതിമാസം 30000 ത്തോളം രൂപയോളം ഡീസല്‍ ചെലവാക്കിയതായി കണക്കെഴുതിയിരുന്നത്. ഏതാനും ദിവസം മുമ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം ഓഫീസ് ഉപയോഗത്തിന് ശേഷം വാഹനം ഓഫീസ് കോമ്പൗണ്ടില്‍ തന്നെ പാര്‍ക്ക് ചെയ്യുവാനും താക്കോല്‍ ഏല്പിക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു. ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദുരൂഹ സാഹചര്യത്തില്‍ വാഹനം തകര്‍ക്കപ്പെടുന്നത്. ചില്ലുകള്‍ തകര്‍ക്കാനുപയോഗിച്ച മൂന്നോളം കല്ലുകള്‍ മുറ്റത്ത് തന്നെ കിടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: