മുംബൈ: റെയില്‍വേ മന്ത്രിയായിരിക്കേ സ്വകാര്യ കമ്പനികള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് സിബിഐ സമന്‍സ് അയച്ചു. കൂടാതെ ഐആര്‍സിടിസി കരാര്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് മകന് തേജസ്വി യാദവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരുവരോടും സെപ്തംബര്‍ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തേജസ്വിക്കും ലാലുവിനും റെയില്‍വേ കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിയുമായി ഏതെങ്കിലും ബന്ധമുണ്ടോ എന്നതു സംബന്ധിച്ചും സിബിഐ അന്വേഷിക്കും.
ലാലു കേന്ദ്ര മന്ത്രിയായിരുന്ന 2004- 2009 കാലയളവിലെ റെയില്‍വേയുടെ ഇടപാട് രേഖകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിനയ്, വിജയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള സുജാത ഹോട്ടലിന് റെയില്‍വേയുടെ കരാര്‍ നല്കാന് തീരുമാനിച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. ലാലുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നല്കിയിതെന്നും വ്യക്തമായി. ഇതിനു പകരമായി ഈ കമ്പനി ഉടമകള്‍ 2005 ഫെബ്രുവരി 25ന് പടിഞ്ഞാറന്‍ പാറ്റ്നയിലെ മൂന്നു ഏക്കര്‍ ഭൂമി 1.47 കോടിക്ക് വിറ്റു. ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി പിന്നീട് ഈ ഭൂമി ലാലുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതതയിലുള്ള ലാറ പ്രോജക്ടിന്റെ പേരിലേക്ക് പിന്നീടത് മാറ്റുകയും ചെയ്തിരുന്നു.
ലാലുവിന്റെ വിശ്വസ്തന് പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സരള ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഡിലൈറ്റ് മാര്‍ക്കറ്റിങ്. സരള ലാലുവിന്റെ ബിനാമിയാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സിബിഐയുടെ ആദ്യ എഫ്ഐആറില്‍ സരള ഗുപ്ത, വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍, ഐആര്‍സിടിസ് മാനേജിങ് ഡയറക്ടര്‍ പി. കെ. ഗോയല്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: