കണ്ണൂര്‍: ഹൈന്ദവ ആഘോഷങ്ങളെ തകര്‍ക്കാനുളള സിപിഎം ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കുട്ടികളുടെ സാംസ്ക്കാരിക പ്രസ്ഥാനമായ ബാലഗോകുലം കഴിഞ്ഞ 40 വര്‍ഷക്കാലമായി ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനം കേരളം മുഴുവന്‍ ബാലദിനമായി ആഘോഷിച്ചു വരികയാണ്. വളരെ സമാധാനപരമായി നടന്നുവരുന്ന ഈ ഹൈന്ദവ ആഘോഷത്തെ സിപിഎം ബോധപൂര്‍വ്വം കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കടലാസ് സംഘടനകളെ മുന്നില്‍ നിര്‍ത്തി നാട്ടിലെ സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാവധാനം സമാധാനത്തിലേക്ക് മടങ്ങുന്ന ജില്ലയില്‍ വീണ്ടും അശാന്തി വിതയ്ക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ ജില്ലാഭരണ കൂടവും പോലീസും ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ഗണേശോത്സവത്തിന് ബോധപൂര്‍വ്വമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീകൃഷ്ണജയന്തിനാളിലും അക്രമത്തിന് കോപ്പുകൂട്ടുന്നത്. കഴിഞ്ഞ തവണ കാക്കയങ്ങാട് ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് നേരെ സിപിഎം അക്രമം നടത്തി. തില്ലങ്കേരിയില്‍ ഒരു സംഘപ്രവര്‍ത്തകനെ ഇല്ലായ്മ ചെയ്തു. ഭരണസ്വാധീനംകൂടി ഉപയോഗിച്ചാണ് ഹൈന്ദവാഘോഷത്തെ അടിച്ചമര്‍ത്താനുളള നീക്കം നടക്കുന്നത്. സാംസ്ക്കാരികോത്സവം എന്ന നിലയില്‍ നടക്കുന്ന ആഘോഷത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. വര്‍ഗ്ഗീയത ആരോപിച്ചാണ് സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ ചരിത്രത്തില്‍ എവിടെയെങ്കിലും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായതായി സിപിഎം നേതൃത്വത്തിന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോയെന്നും ഇവര്‍ ചോദിച്ചു. ഹൈന്ദവാഘോഷങ്ങള്‍ക്ക് സമാന്തരമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിപിഎം ന്യൂനപക്ഷ ആഘോഷങ്ങളോടും ആചാരങ്ങളോടും ഇതേ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവുമോയെന്നും ഇവര്‍ ചോദിച്ചു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യവെച്ച് സംഘടിത ശക്തിയല്ലാത്ത ഹിന്ദുസമൂഹത്തിനു നേരെ സിപിഎം അതിക്രമം കാട്ടുകയാണെന്നും ഇവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ ഹൈന്ദവവിശ്വാസികളും പങ്കു ചേര്‍ന്നുകൊണ്ട് സമാജ ഉത്സവമായി കൊണ്ടാടുന്ന ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിലെ ആഘോഷത്തെ ബോധപൂര്‍വ്വം അലങ്കോലപ്പെടുത്താനുളള ഹീന നീക്കത്തില്‍ പ്രതിഷേധിക്കുന്നതായും ഇവര്‍ പറഞ്ഞു.
കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന് കേളകം, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന്, ഹിന്ദുഐക്യ വേദി ജില്ലാസമിതിയംഗം ദയാനന്ദന് പളളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: