ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സഹോദരന്റെ വെളിപ്പെടുത്തല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. ഗൗരി ലങ്കേഷിന് നക്സല്‍ ഭീഷണിയുണ്ടായിരുന്നതായും അവര്‍ ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിരുന്നതായും സഹോദരന് ഇന്ദ്രജിത് ലങ്കേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കേസ് സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും ചുമലില്‍ കെട്ടിവെക്കാന്‍ കോണ്‍ഗ്രസ്സും ഇടത്-മുസ്ലിം സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. വധഭീഷണിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്കാന് തയ്യാറാകാത്തത് കൊലപാതകത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.
മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാന്‍ ഗൗരി ശ്രമിച്ചിരുന്നു. ഇത് ഒരു വിഭാഗം മാവോയിസ്റ്റ് നേതാക്കള്‍ എതിര്‍ത്തിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങള്‍ നക്സലുകളില്‍ നിന്ന് ഗൗരിക്ക് ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരാണ് വിവരമറിയിച്ചത്. തന്നോടോ കുടുംബാംഗങ്ങളോടോ ഭീഷണിയുള്ളതായി ഗൗരി പറഞ്ഞിരുന്നില്ല, സഹോദരന് വ്യക്തമാക്കി. സിബിഐ അന്വേഷണാവശ്യം സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതും സംശയത്തിനിടയാക്കിയിട്ടുണ്ട്.
കല്‍ബുര്‍ഗി വധക്കേസിലെ പ്രതികളെ രണ്ട് വര്‍ഷമായിട്ടും കണ്ടെത്താനായിട്ടില്ല. സിബിഐക്ക് പുറമെ കര്‍ണാടക സിഐഡിയും കേസ് അന്വേഷിക്കുന്നുണ്ട്. ഗൗരി വധക്കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആവശ്യം ശക്തമാക്കിയതോടെ പരിഗണിക്കാമെന്ന മറുപടിയിലൂടെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി.
കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ തുറന്നടിച്ചു. എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് അറിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ്സിനുള്ളിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.
ഇതിനിടെ, ഗൗരിയെ പോലീസ് ബഹുമതികളോടെ സംസ്കരിച്ചതും വിവാദമായിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ പൂര്‍ണമായും ഒഴിവാക്കിയ സംസ്കാരത്തില്‍ പോലീസ് ആചാരവെടി മുഴക്കിയിരുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരരോട് അനുഭാവം പുലര്‍ത്തിയിരുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു.
പരസ്യം സ്വീകരിക്കാതെ മാതൃകാപരമായാണ് ഗൗരി പത്രം നടത്തിയിരുന്നതെന്ന പ്രചാരണവും വ്യാജമാണെന്ന് വ്യക്തമായി. സര്‍ക്കാരിന്റെ പരസ്യത്തിനായി ഗൗരി സമീപിച്ചിരുന്നെന്നും ദീപാവലി പ്രത്യേക പതിപ്പിന് പരസ്യം നല്‍കിയിരുന്നതായും മന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: