കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്)യില്‍ ഉപയോഗശൂന്യമായി കിടന്ന 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ മാനേജ്മെന്റ് പുറന്തള്ളി. കഴിഞ്ഞ വര്‍ഷം അച്ചടിച്ച പാഠപുസ്തകങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാതെ കെബിപിഎസ്സിനകത്തും ജില്ലാതല സ്കൂള്‍ സൊസൈറ്റികളിലുമായി കെട്ടിക്കിടന്നിരുന്നത്. വിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പ് നടത്താത്തതിനെ തുടര്‍ന്നാണിത്.
കെബിപിഎസ്സിലെ സ്റ്റോറിലാണ് കോടികള്‍ പുസ്തകങ്ങള്‍ അടുത്ത കാലം വരെ സൂക്ഷിച്ചിരുന്നത്. വിതരണം ചെയ്യാതെ കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ ജില്ല വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ പുറത്തെ ഗോഡൗണിലേക്ക് തള്ളിയ പാഠപുസ്തകങ്ങള്‍ ഏറെക്കുറെ നശിച്ചുകഴിഞ്ഞു.
പാഠപുസ്തകങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെച്ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെബിപിഎസ് മാനേജ്മെന്റും പരസ്പരം പഴിചാരിയത് വിവാദമായിരുന്നു. തുടര്‍ന്നാണ് കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്.
അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ രണ്ട് വാല്യത്തില്‍ നിന്ന് മൂന്ന് വാല്യമാക്കിയതോടെ ബാക്കി വന്നു. കൂടാതെ പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരുന്നത് എസ്സിഇആര്ടി മുന്‍ ഡയറക്ടറുടെ പേരാണ്. പുതിയ ഡയറക്ടറായപ്പോള്‍ പഴയ ഡയറക്ടറുടെ പേരുള്ള പുസ്തകങ്ങള്‍ വില്ക്കേണ്ടതില്ലെന്നുള്ള അധികൃതരുടെ നിര്‍ദേശവും വന്നു.
കഴിഞ്ഞ വര്‍ഷം അച്ചടിച്ച പുസ്തകങ്ങള്‍ യഥാസമയം അയയ്ക്കാത്തതായിരുന്നു കെട്ടിക്കിടക്കാന്‍ കാരണം. എല്ലാവര്‍ഷവും പത്ത് ശതമാനം കൂടുതല്‍ അച്ചടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യം അച്ചടിച്ചത് 2.88 കോടി പുസ്തകങ്ങളായിരുന്നു. ഇത് കൂടാതെ വീണ്ടും 66,000 പുസ്തകങ്ങള്‍ കൂടി അച്ചടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: