തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് 10 ന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍. ആദ്യമായി തലശേരി ആതിഥ്യമരുളുന്ന ചലച്ചിത്ര അവാര്‍ഡ് നൈറ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്നു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പന്തലിന്റെയും സ്റ്റേജിന്റെയും നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് ചടങ്ങില്‍ ആധ്യക്ഷം വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, കെ.കെ.ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി, തോമസ്ചാണ്ടി എന്നിവരും പങ്കെടുക്കും. സംസ്ഥാന അവാര്‍ഡ് നൈറ്റ് താര നിബിഡമാവും. വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് മുതല്‍ യുവ താരങ്ങള്‍ വരെ വേദിയില്‍ എത്തും. സമഗ്രസംഭാവനക്കുള്ള ജേ.സി. ഡാനിയല്‍ അവാര്‍ഡ് ഇത്തവണ അടൂരിനാണ് സമര്‍പ്പിക്കുന്നത്.
മധുവും ഷീലയുമാണ് മുഖ്യാതിഥികള്‍. അതിഥിയായി മഞ്ജു വാര്യരുമുണ്ട്. ആദ്യകാല നടീനടന്മാര്, സംവിധായകര്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, ഗായകര്‍, ഗാനരചയിതാക്കള്‍ തുടങ്ങി പതിമൂന്ന് പേരെ ആദരിക്കും. നൃത്തവിരുന്നില്‍ നടീനടന്മാരായ ശോഭന, വിനീത്, ലക്ഷ്മിഗോപാലസ്വാമി, വിനീത്കുമാര്‍, റീമ കല്ലിങ്കല്‍, റോമ എന്നിവര്‍ പങ്കെടുക്കും.
എം.ജയചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതരാവ്. രമേഷ്നാരായണന്‍, സിതാര കൃഷ്ണകുമാര്‍, ഗായത്രി, സുധീപ് കുമാര്‍, ബി.വസന്ത, രാജലക്ഷ്മി, ശ്രേയ, മധുമതി, ജിതേഷ്സുന്ദരം, വി.ടി.മുരളി, അന്‍വര്‍ സാദത്ത്, സൂരജ് സന്തോഷ് എന്നിവര്‍ പങ്കംടുക്കും. ദേശീയചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭിയും രമേഷ്പിഷാരടിയും അണിനിരക്കുന്ന ഹാസ്യകലാവിരുന്നുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: