കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം നീക്കം. ഭരണത്തിന്റെ മറവില്‍ പോലീസിനെ മുന്നില്‍ നിര്‍ത്തിയാണ് ഹൈന്ദവ സമാജത്തിന്റെ ഉത്സവമായ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സംസ്ഥാനത്താകമാനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ ജന്മനാളില് നടത്തിവരുന്ന ആഘോഷ പരിപാടികളാണ് കുപ്രചാരണങ്ങള്‍ നടത്തിയും ശോഭായാത്രകള്‍ നടക്കുന്ന അതേസമയത്ത് സാംസ്കാരിക ഘോഷയാത്രയെന്നും സമ്മേളനമെന്നും പേരിട്ട് മറ്റ് പരിപാടികള്‍ നടത്തിയും അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. ശ്രീകൃഷ്ണജയന്തി ദിവസമായ 12ന് ജില്ലയില്‍ 210 കേന്ദ്രങ്ങളില്‍ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.
12 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനും ശോഭായാത്ര നടത്താനും അനുമതി ആവശ്യപ്പെട്ട് ഒന്നരമാസം മുമ്പ് ബാലഗോകുലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്ക്കിള്തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തൊണ്ണൂറു ശതമാനം സ്ഥലങ്ങളിലെ അപേക്ഷകളിലും അനുമതി നല്‍കാതെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
പല സ്ഥലങ്ങളിലും സിപിഎം നടത്തുന്ന പരിപാടിക്ക് അനുമതി കൊടുക്കുകയും ബാലഗോകുലത്തിന് അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയുമാണ്. ചിലയിടങ്ങളില്‍ ബാലഗോകുലത്തിന്റെ പരിപാടികള്‍ മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്ത് മിനുട്ട് വ്യത്യാസത്തില്‍ പരിപാടി നടത്താന്‍ ഇരു സംഘടനകള്‍ക്കും പോലീസ് അനുമതി നല്കി. സമാധാനാന്തരീക്ഷം ഉരുത്തിരിഞ്ഞ് വരുന്ന ജില്ലയില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കാനുളള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് നടപടികളെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ഒരുഭാഗത്ത് സമാധാനശ്രമങ്ങള്‍ നടത്തുകയും മറുഭാഗത്ത് ഇത്തരം ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ് പുതിയ നടപടികളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഓണാഘോഷമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചത് ഏറെ വിവാദമായിരുന്നു. ശ്രീകൃഷ്ണജയന്തി നാളിലെ ആഘോഷ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രംവെച്ച് പൂവിട്ട് വാഴ്ത്തി നടത്തിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി നാളില്‍ തളിപ്പറമ്പിനടുത്ത് നടത്തിയ പരിപാടിക്കിടയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവസമാപനത്തിന്റെ ഭാഗമായി നടത്താറുളള കൂടിപ്പിരിയല്‍ ചടങ്ങുമായി ബന്ധപ്പെട്ടുളള ഇരട്ട തിടമ്പു നൃത്തം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് കെട്ടിയാടിയത് പാര്‍ട്ടിക്കുളളില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: