കോഴിക്കോട്: കാരുണ്യ ബെനവലന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലും വൃക്കരോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ തുടങ്ങുമെന്നും പ്രധാന ആശുപത്രികളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി കാരുണ്യ ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്നും ധന-നിയമ വകുപ്പ് മന്ത്രി കെ.എം. മാണി അറിയിച്ചു. കാരുണ്യ പദ്ധതിയില്‍ ചികിത്സ നടത്താന്‍ തയ്യാറുളള സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികള്‍ക്കുളള അക്രഡിറ്റേഷന് വിതരണോദ്ഘാടനം മലബാര്‍ പാലസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലസൗകര്യമൊരുക്കിയാല് മെഡിക്കല്‍ കോളേജുകളില്‍ പന്ത്രണ്ടും മറ്റ് ആശുപത്രികളില്‍ ആറും ഡയാലിസിസ് യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമെ ഒരു താലൂക്കില്‍ രണ്ട് വീതം സ്വകാര്യ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രം തുടങ്ങും. നിലവില്‍ ഡയാലിസിസ് നടത്തികൊണ്ടിരിക്കുന്ന ട്രസ്റ്റുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.എം ജോര്‍ജ്ജ്, ജില്ലാ ലോട്ടറി ഓഫീസര്‍ പി.സി മുരളീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരത്തെ എസ്.യു.ടി അക്കാദമി, ശ്രീഗോകുലം മെഡിക്കല്‍ സെന്റര്‍ വെഞ്ഞാറമൂട്, മെഡിട്രീന ഹോസ്പിറ്റല്‍ പട്ടം, കിംസ് ഹോസ്പിറ്റല്‍ ആനയറ, നിംസ് മെഡിസിറ്റി നെയ്യാറ്റിന്‍കര, ശ്രീനാരായണ് ട്രസ്റ്റ് മെഡിക്കല്‍ മിഷന് കൊല്ലം, ക്രിസ്ത്യന്‍ മിഷന് ഹോസ്പിറ്റല്‍ പന്തളം, പുഷ്പഗിരി മെഡിക്കല്‍ കോളേജ് തിരുവല്ല, ഭാരത് ഹോസ്പിറ്റല്‍ കോട്ടയം, കാരിറ്റാസ് ഹോസ്പിറ്റല്‍ തല്ലകം, സെന്റ് തോമസ് ഹോസ്പിറ്റല്‍ ചെത്തിപുഴ, സെന്റ് മേരീസ് ഹോസ്പിറ്റല്‍ തൊടുപുഴ, ഹോളിഫാമിലി ഹോസ്പിറ്റല്‍ ഇടുക്കി, ചാഴിക്കാട്ട് ഹോസ്പിറ്റല്‍ തൊടുപുഴ, ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ അങ്കമാലി, ജൂബിലി മിഷന് തൃശ്ശൂര്‍, അമല കാന്‍സര്‍ സെന്റര്‍ തൃശ്ശുര്‍, വളളുവനാട് ഹോസ്പിറ്റല്‍ കോംപ്ലക്സ് ഒറ്റപ്പാലം, ഇ.എം.എസ് സഹകരണ ആശുപത്രി പെരിന്തല്‍മണ്ണ, എം.ഇ.എസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണ, മിംസ് കോട്ടക്കല്‍, കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍, പി.വി.എസ്, ഫാത്തിമ, കെ.എം.സി.ടി മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികള്‍ക്കാണ് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: