പൊന്‍കുന്നം: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണിനാള്‍ പിറന്നാള്‍ സദ്യക്ക് ആവശ്യമായ പാളത്തൈര് ചേനപ്പാടിക്കാര്‍ നാളെ സമര്‍പ്പിക്കും.
1,300 ലിറ്റര്‍ തൈരാണ് പാളകളില്‍ കെട്ടി ചേനപ്പാടിയില്‍ നിന്നുള്ള ഭക്തസംഘം ഘോഷയാത്രയായി ആറന്മുളയില് എത്തിക്കുന്നത്.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ഗോശാലയിലാണ് പ്രധാനമായും തൈര് തയാറാക്കുന്നത്. ഇതോടൊപ്പം ഭക്തജനങ്ങള്‍ ശുദ്ധമായി തയാറാക്കിയ പാളത്തൈരും ആറന്മുളയിലെത്തിക്കും.
വള്ളസദ്യയില്‍ വിഭവങ്ങള്‍ പാട്ടു പാടി ആവശ്യപ്പെടുമ്പോള്‍ ചേനപ്പാടി ചെറിയമഠത്തില്‍ രാമച്ചാരുടെ പാളത്തൈരേ, അതുകൊണ്ടുവാ…. എന്നു പാടാറുണ്ട്.
കാലാകാലങ്ങളായുള്ള ആചാരത്തിന് ഇടക്ക് ഭംഗം നേരിട്ടിരുന്നു. പിന്നീട് വഞ്ചിപ്പാട്ടിലെ ചേനപ്പാടി കേളുച്ചാരുടെ വേരുകള്‍ അന്വേഷിച്ച് പോയവര്‍ കണ്ടെത്തിയതോടെയാണ് വള്ളസദ്യക്കുള്ള തൈര് സമര്‍പ്പണം വീണ്ടും ആചാരങ്ങളോടെ പുനരാരംഭിച്ചത്.
നാളെ രാവിലെ എട്ടിന് ചേനപ്പാടി കിഴക്കേക്കര കവലയില്‍ നിന്ന് ആരംഭിക്കുന്ന പാളത്തൈര് വാഹനഘോഷ യാത്ര മണിമല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.ഡി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ജെ. പ്രമീളാ ദേവി, വള്ളിയാങ്കാവ് ദേവസ്വം ഓഫീസര്‍ അജിത് കുമാര്‍ എന്നിവര്‍ ആശംസ നേരും. 11ന് ആറന്മുള കിഴക്കേനടയില്‍ എത്തുന്ന പാളത്തൈര് സംഘത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളും ഭക്തരും വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പാളത്തൈര് ഏറ്റുവാങ്ങി ഭഗവാന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: