അരൂര്‍: അരൂര്‍ മണ്ഡലത്തിലെ പൊക്കാളി പാടശേഖരങ്ങളില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി അട്ടിമറിക്കപ്പെടുന്നതായി ആരോപണമുയര്‍ന്നു. നെല്‍കൃഷിക്കുശേഷം മത്സ്യകൃഷിയും ഇതിന് ശേഷം നെല്കൃഷിയുമെന്നതാണ് നിയമം. എന്നാല്‍ ഈ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിച്ച് മുഴുവന്‍ സമയവും മത്സ്യകൃഷി നടത്തി വരികയാണ് ചെയ്യുന്നത്.
നിയമാനുസരണം പ്രവര്‍ത്തിക്കാതെ മത്സ്യകൃഷി മാത്രം നടത്തി വരുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാസങ്ങള്‍ മുന്‍പ് പട്ടണക്കാടെത്തിയ കൃഷി മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ താല്‍ക്കാലികമായി പിന്മാറിയ മല്സ്യലോബി വീണ്ടും മുഴുവന്‍ സമയ മത്സ്യ കൃഷി നടത്തി വരികയാണ്.
അരൂര്‍ മണ്ഡലത്തില്‍പ്പെട്ട 1750 ഹെക്ടര്‍ പാടശേഖരം കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ മേല്‍ നോട്ടത്തിലാണ് ഉള്ളത്. ഇതില്‍ ആകെ മുന്നൂറ് ഏക്കറില്‍ മാത്രമാണ് കൃഷിയിറക്കുവാനായത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ നെല്കൃഷിയിറക്കാത്തതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്ക്കുപോലുമില്ല.
ഇതിനേക്കാള്‍ കൂടുതല്‍ സ്ഥലം മണ്ഡലത്തില്‍ ഉണ്ട്. എന്നാല്‍ ഇവിടെയെല്ലാം പൂര്‍ണ്ണമായി മത്സ്യകൃഷി മാത്രമാണ് നടത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ കൃഷി വകുപ്പ് ഉദേ്യാഗസ്ഥര്‍ തയ്യാറാകാത്തതാണ് പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ നെല്‍കൃഷിയിറക്കുന്നതിന് കര്‍ഷകതൊഴിലാളികളെ ലഭിക്കുന്നില്ലെന്നും എങ്കിലും തങ്ങളാല്‍ ആവുംവിധം നെല്‍കൃഷി നടത്തുന്നുണ്ടെന്നുമാണ് പാടം പാട്ടത്തിന് എടുത്തിട്ടുള്ളവര്‍ പറയുന്നത്. പാടങ്ങളില്‍ ഉപ്പുവെള്ളം നിറഞ്ഞു കിടക്കുകയാണെന്നും ഇത് സമീപത്തെ വീടുകള്‍ക്ക് ദോഷം സംഭവിക്കുന്നതിന് കാരണമാകുമെന്നും നെല്കൃഷിയിറക്കിയവര് ആരോപിക്കുന്നു.
പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം നിറയുന്നതിനാല്‍ ഇവിടെ ഏറെയുള്ള പിന്നോക്ക സമുദായക്കാരുടെ വീടുകളിലാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. നെല്‍കൃഷി മാത്രമല്ല മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന പച്ചക്കറി കൃഷി പോലും പൂര്‍ണ്ണമായും ഇല്ലാതായി. നിലവില്‍ നെല്‍കൃഷി നടക്കുന്ന മുന്നൂറ് ഏക്കറില്‍ കൃഷി ഭവനുകളുടെ ശക്തമായ ഇടപെടല്‍ മൂലമാണ് കൃഷി നടക്കുന്നത്.
പക്ഷേ മുഴുവന്‍ സമയ മത്സ്യകൃഷിക്കായി പ്രോല്‍സാഹനവും നല്‍കുന്നത് പാടശേഖര സമിതികളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നെല്‍കൃഷിയും മത്സ്യകൃഷിയും ഒരുപോലെ ചെയ്യണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: