ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വീണ്ടും ട്വിറ്ററിനെതിരെ. ട്വിറ്ററിലെ ചില പേജുകള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. എന്നാല്‍ പേജുകള്‍ നീക്കുന്നതിന് ചില സാങ്കേതിക തടസങ്ങളുണ്ടെന്ന നിലപാടിലാണ് ട്വിറ്റര്‍.
അപകീര്‍ത്തികരവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കമുള്ള 28 പേജുകള്‍ നീക്കണമെന്നാണ് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പേജുകള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന് നല്കിയ മറുപടിയില്‍ ട്വിറ്റര്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സമയം നേടിയെടുക്കാനുള്ള ട്വിറ്ററിന്റെ തന്ത്രം മാത്രമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ആസാം കലാപത്തെത്തുടര്‍ന്ന് സൈറ്റുകളില്‍ ഒരു ജനവിഭാഗത്തിനെതിരെ പ്രത്യക്ഷപ്പെട്ട വ്യാജ വീഡിയോകളും പ്രൊഫൈലുകളും ഉടന്‍ നീക്കണമെന്ന് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കൂട്ടപ്പലായനം നടത്താന്‍ കാരണം ഇത്തരം ഉള്ളടക്കങ്ങളാണെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം, വ്യാജ സന്ദേശങ്ങളുടെ പേരില്‍ ട്വിറ്ററിനെ നിരോധിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്വിറ്ററിനെതിരായ യുപിഎ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നു. സംസാരിക്കുവാനുള്ള സ്വാതന്ത്ര്യത്തെ വിലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധത്തില്‍ ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ താനും പങ്കുചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 300 ഓളം ട്വിറ്റര്‍ പേജുകള്‍ ബ്ലോക്ക് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ മോഡി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: