തൃശൂര്‍: നഗരത്തിലെ പ്രധാന റോഡുകളിലടക്കം മാലിന്യ കൂമ്പാരം നിറഞ്ഞതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കോഴി മാലിന്യം അടക്കം റോഡില്‍ വലിച്ചെറിഞ്ഞ നിലയിലാണ്. മാരാര്‍ റോഡിലും കോട്ടപ്പുറം റോഡിലും കെഎസ്ആര്‍ടിസി -സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള റോഡിലും ശക്തന് മാര്‍ക്കറ്റിലും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്.
മാലിന്യങ്ങള്‍ കിടക്കുന്ന ഭാഗത്ത് തെരുവ്നായകള്‍ കൂട്ടത്തോടെ എത്തിയത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. കാക്കയും തെരുവ്നായകളും ഭക്ഷണാവശിഷ്ടങ്ങള്‍ റോഡിലേക്ക് വലിച്ചിട്ട നിലയിലാണ്.
റോഡ് സൈഡില്‍ മാലിന്യങ്ങള്‍ നിറഞ്ഞതോടെ കാല്‍നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മാലിന്യങ്ങളില്‍ നിന്നുള്ള പുഴുക്കള്‍ റോഡില്‍ നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
നൂറ് കണക്കിന് ജനങ്ങള്‍ എത്തുന്ന ശക്തന് മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങളിലും സമീപത്തെ റോഡിലും പച്ചക്കറി മാലിന്യവും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കൂടിക്കിടക്കുകയാണ്. മാര്‍ക്കറ്റിന് മുന്‍ഭാഗത്ത് മാലിന്യങ്ങള്‍ കിടക്കുന്നത് മൂലം വലിയ ദുര്‍ഗന്ധവും ഉയരുന്നുണ്ട്. റോഡില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ്ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മാലിന്യങ്ങള്‍ സ്ഥിരമായി തള്ളുന്ന പ്രദേശത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കോര്പ്പറേഷന് തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷനും പോലീസിനും പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
മാലിന്യ നീക്കം
പ്രഹസനം
കോര്‍പ്പറേഷനില്‍ നിന്നുള്ള തൊഴിലാളികള്‍ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാറുണ്ടെന്ന് അവകാശപ്പെടുമ്പോഴും ്പ്രധാന റോഡിലടക്കം മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്.
ഇറച്ചി കോഴി മാലിന്യം മുതല്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ വരെ ചാക്കുകെട്ടുകളിലാക്കിയാണ് റോഡില്‍ തള്ളുന്നത്. രാവിലെ കോര്‍പ്പറേഷനില്‍ നിന്ന് നടത്തുന്ന മാലിന്യ നീക്കം പ്രഹസനമാകുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: