കണ്ണൂര്‍: സസ്പെന്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി കെഎസ്യു കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനായ സംഭവം കോണ്‍ഗ്രസിനകത്ത് വിവാദമാകുന്നു. കര്‍ണാടകയില്‍ കൊലചെയ്യപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനമാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ ലോകസഭാ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി നിര്‍വ്വഹിച്ചത്.
സസ്പെന്‍ഷനിലായ റിജില്‍മാക്കുറ്റി കെഎസ്യു പരിപാടി ഉദ്ഘാടനം ചെയ്തതിനെതിരെ കോണ്‍ഗ്രസിലെയും യൂത്ത്കോണ്‍ഗ്രസിലെയും കെഎസ്യുവിലെയും ഒരുവിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്പെന്റ് ചെയ്ത റിജില്‍ മാക്കുറ്റിയെ പരിപാടിയില്‍ പങ്കെടുപ്പിച്ച കെഎസ്യു ജില്ലാ നേതൃത്വത്തിനെതിരെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കള്‍ക്ക് ഒരുവിഭാഗം പരാതിയും നല്‍കിയിട്ടുണ്ട്. സസ്പെന്റ് ചെയ്യപ്പെട്ട മാക്കുറ്റിയെ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരിലെ കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേക്കാലമായി നിലനില്‍ക്കുന്ന ഗ്രൂപ്പുപോരിന്റെ ഭാഗമാണ് സസ്പെന്റ് ചെയ്യപ്പെട്ട നേതാവിനെ പാര്‍ട്ടി പോഷകസംഘടനയുടെ പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനാക്കി നിശ്ചയിച്ചതിന് പിന്നില്‍. പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത നേതാവ് പാര്‍ട്ടി ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടകനായത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ശക്തമായ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ട്. മാക്കുറ്റിയെ സസ്പെന്റ് ചെയ്ത ഘട്ടത്തില്‍തന്നെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു.
കന്നുകാലി വില്പനക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്പ്പെടുത്തിയെന്നാരോപിച്ച് നടത്തിയ പ്രതിഷേധ പരിപാടിക്കിടയില്‍ പരസ്യമായി കന്നുകുട്ടിയെ കശാപ്പുചെയ്ത സംഭവത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡണ്ടായിരുന്ന റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: