കോട്ടയം: നീലംപേരൂരിന്റെ മണ്ണിലേക്ക് ഇനി പടയണികോലങ്ങള്‍ വരവായി. ചൊവ്വാഴ്ച രാത്രി ചൂട്ടുവെച്ചതോടെ ഗ്രാമം പടയണിയുടെ തിരക്കിലായി. നാടും നാട്ടാരും ആവേശത്തിലും. ഇനിയുള്ള രാത്രികള്‍ പടയണിയുടേതാകും. കോലങ്ങളുടെ നിര്‍മാണം ഗ്രാമത്തില്‍ തുടങ്ങി. ആദ്യത്തെ നാലുദിവസം ചൂട്ടുപടയണിയാണ്. തുടര്‍ന്ന് പൂമരം, തട്ടുകുട, പാറാവളയം, കുടനിര്‍ത്ത് എന്നീ ചടങ്ങുകള്‍ക്ക് ശേഷം പ്ലാവിലക്കോലങ്ങള്‍ എഴുന്നള്ളിക്കും. 18ന് മകം പടയണിക്ക് അമ്പലക്കോട്ടയും പൂരത്തിന്റെ സമാപനദിവസമായ 19ന് വല്യന്നവും എഴുന്നള്ളും. പൂരദിവസത്തെ മുഖ്യആകര്‍ഷണമായ വല്യന്നത്തിന്റെ നിര്‍മ്മാണം തുടങ്ങി. തലമുറകള്‍ കൈമാറി വന്ന അറിവുകളുമായി പടയണി കലാകാരന്മാരാണ് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഗ്രാമീണ ജനതയുടെ കലാവിഷ്ക്കാരമായ പടയണിയുടെ ചടങ്ങുകള്‍ ഒരോന്നായി ക്ഷേത്രത്തില്‍ തുടങ്ങി. പൂരദിവസങ്ങള്‍ അടുക്കുന്നതോടെ നീലംപേരൂര്‍ ഗ്രാമത്തിലെ ഒരോ ഭവനവും ഭക്തിയുടെയും ആവേശത്തിന്റെയും പാരമ്യതയില്‍ എത്തി നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: