ന്യൂദല്‍ഹി: പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്നാണ് അവകാശവാദം. എന്നാല്‍ എംപിമാരുടെ യാത്ര ബിസിനസ് ക്ലാസ്സില്‍. അതും അവസാന നിമിഷം ഏറ്റവും ഉയര്‍ന്ന തുക മുടക്കി. ഇടത് എംപിമാരുടെ പകല്‍ക്കൊള്ള വിവരാവകാശരേഖയിലൂടെ പുറത്തായി. പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണെങ്കിലും യാത്രച്ചെലവിന്റെ പട്ടികയിലെ ആദ്യ ഇരുപത് എംപിമാരില്‍ ആറ് പേര് ഇടതുപക്ഷത്തുള്ളവര്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള ഏഴ് എംപിമാരും പട്ടികയില്‍ ഇടംനേടിയത് സംസ്ഥാനത്തിന് നാണക്കേടായി.
ഔദ്യോഗിക യാത്രകള്‍ക്കായി പൊതുപണം ധൂര്‍ത്തടിച്ച പത്ത് രാജ്യസഭാംഗങ്ങളില്‍ ബംഗാളില്‍നിന്നുള്ള സിപിഎം എംപി ഋതബ്രത ബാനര്‍ജിയാണ് ഒന്നാമത്. 69.24 ലക്ഷമാണ് ഋതബ്രത തുലച്ചത്. പ്രതിമാസം ആറ് ലക്ഷത്തോളം രൂപ. ക്ഷാമബത്തയായി 14 ലക്ഷത്തോളം ഋതബ്രതയ്ക്ക് ലഭിച്ചു. ആഡംബര ജീവിത വിവാദത്തെ തുടര്‍ന്ന് ഋതബ്രതയെ ജൂണില്‍ മൂന്ന് മാസത്തേക്ക് സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു.
65.04 ലക്ഷം രൂപ ചെലവഴിച്ച സിപിഐ നേതാവ് ഡി.രാജയാണ് രണ്ടാമത്. തമിഴ്നാട്ടില്‍നിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ദല്‍ഹിയാണ് രാജയുടെ കേന്ദ്രം. കേരളത്തിലെ സിപിഎം എംപി സി.പി. നാരായണന് (58.24 ലക്ഷം), ബംഗാളിലെ തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയി (61.72 ലക്ഷം), കോണ്‍ഗ്രസ് എംപിമാരായ പി. ഭട്ടാചാര്യ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ഡിഎംകെ എംപി തൃച്ചി ശിവ, ബിഹാറിലെ ജെഡിയു എംപി അനില്‍കുമാര്‍ സഹാനി എന്നിവരാണ് മറ്റുള്ളവര്‍.
ലോക്സഭാ എംപിമാരില്‍ ഭൂരിഭാഗവും രണ്ട് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ് ചെലവാക്കിയത്. ചിലര്‍ 57 ലക്ഷത്തിലധികം ചെലവഴിച്ചു. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ. ആദ്യ പത്തില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. എഐഎഡിഎംകെ എംപിമാരായ ഡോ.കെ. ഗോപാല്‍ (57.54 ലക്ഷം), പി. കുമാര്‍ (44.3 ലക്ഷം), ആന്റമാന് നിക്കോബാറിലെ ബിജെപി എംപി ബിഷ്ണു പദറായ് (41.07 ലക്ഷം), കേരളത്തിലെ സിപിഎം എംപിമാരായ എ.സമ്പത്ത് (38.19 ലക്ഷം), പി.കെ. ശ്രീമതി (32.59 ലക്ഷം), കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ (32.13 ലക്ഷം), കെ.വി. തോമസ് (31.35 ലക്ഷം), എം.ബി. രാജേഷ് (30.27 ലക്ഷം ) എന്നിവരാണ് മുന്നില്‍. ബിഹാറിലെ ബിജെപി എംപി ഹരി മാഞ്ചിയും ആദ്യ പത്തിലുണ്ട്.
95.7 കോടി രൂപയാണ് 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ലോക്സഭാ എംപിമാരുടെ യാത്രാചെലവും (ടി.എ) ക്ഷാമബത്ത (ഡിഎ)യും. രാജ്യസഭാ എംപിമാരുടേത് 35.89 കോടിയും.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രകളാണ് ചെലവ് ഭീമമാക്കിയത്. അവസാന നിമിഷമാണ് പല എംപിമാരും ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നതും ചെലവ് വര്‍ധിപ്പിക്കുന്നു. വിമാനടിക്കറ്റിന്റെ നാലിലൊന്നാണ് ക്ഷാമബത്തയായി ലഭിക്കുന്നത്. ക്ഷാമബത്തയായി വന്‍തുക ലഭിക്കാനാണ് എംപിമാര്‍ അവസാന നിമിഷം ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റ് എടുക്കുന്നതെന്നും ആക്ഷേപമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇടത് എംപിമാര്‍ക്കെതിരെ വിമര്‍ശനവും പരിഹാസവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: