കൊച്ചി: സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ ഇടയ്ക്കിടെ മാറ്റുന്നതും ഇവ നടപ്പാക്കുന്നതിലെ ന്യൂനതയും കാരണം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വം നേരിടുകയാണെന്ന് ഹൈക്കോടതി . മലപ്പുറം കെഎംസിടി പോളിടെക്നിക്ക് കോളജിനെ പൊതു പ്രവേശന നടപടിയില്‍ ഉള്‍പ്പെടുത്തണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സ്വാശ്രയ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വേണ്ടെന്ന സര്‍ക്കാര്‍ നയം നിമിത്തമാണ് ഈ കോളജിനെ പ്രവേശന നടപടിയില്‍ നിന്ന് ഒഴിവാക്കിയത്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ ഈ നയം ശരിയല്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് ഭരണഘടന ഉറപ്പു നല്കുന്ന തൊഴില്‍ എന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. മൗലികാവകാശത്തെ നയ തീരുമാനമെന്ന പേരില്‍ സര്‍ക്കാരിന് റദ്ദാക്കാനാവില്ല. സ്വാശ്രയ മേഖലയില്‍ പോളിടെക്നിക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്ന നിലപാട് മൗലികാവകാശത്തിന്റെ നിഷേധമാണ്.
ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുള്ളവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണെന്ന തെറ്റായ ഊഹം പ്രചരിക്കുന്നുണ്ട്. അടുത്ത തലമുറയുടെ രാജ്യ നിര്‍മ്മിതിക്കുള്ള ദേശീയ സ്വത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രാദേശിക വിദ്യാഭ്യാസ ആവശ്യം നിറവേറ്റാനുള്ളതാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന ചിന്ത ഇടുങ്ങിയതാണ്. ധാരാളം കുട്ടികള്‍ കേരളത്തിനു പുറത്തു പോയി പഠിക്കുന്നത് ഇവിടെ മതിയായ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്നതിനു തെളിവാണ്, കോടതി വ്യക്തമാക്കി.
സ്വാശ്രയ സ്ഥാപനമായ കെ.എം.സി.ടി പോളിടെക്നിക്ക് കോളജിനെ പൊതു പ്രവേശന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമാണ് അപ്പീല്‍ നല്‍കിയത്. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് 2016 ഓഗസ്റ്റ് 22 നാണ് സര്‍ക്കാര്‍ നയതീരുമാനമെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: