ആറന്മുള: പമ്പയുടെ ഓളപ്പരപ്പില്‍ താളത്തില്‍ തുഴയെറിഞ്ഞെത്തിയ ബി ബാച്ചിലെ പൂവത്തൂര്‍ കിഴക്ക് പള്ളിയോടം ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മന്നം ട്രോഫി നേടി. 4.58.2 മിനിട്ടുകൊണ്ട് തുഴഞ്ഞെത്തിയാണ് പൂവത്തൂര്‍ കിഴക്ക് പള്ളിയോടം ഒന്നാമതെത്തിയത്. രണ്ടാമതെത്തിയ വന്മഴി പള്ളിയോടത്തിന് ഉത്രാടം തിരുനാള്‍ ട്രോഫിയും ലഭിച്ചു. ഇടപ്പാവൂര്‍ പളളിയോടം മൂന്നാം സ്ഥാനവും ഇടക്കുളം നാലാം സ്ഥാനവും നേടി.
എ ബാച്ചിലെ ഫൈനല്‍ മത്സരം ഉള്‍പ്പെടെ പാരമ്പര്യ ശൈലിയിലുള്ള ഹീറ്റ്സിന്റെയും മത്സരഫലം പ്രഖ്യാപിച്ചിട്ടില്ല. എ ബാച്ചില്‍ ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തിയ മാലക്കര, മാരാമണ്‍, ഇടയാറന്മുള, മല്ലപ്പുഴശ്ശേരി എന്നിവയാണ് ഫൈനലിലെത്തിയത്. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞെത്തിയ തൈമറവുംകര, പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍ വയലത്തല എന്നീ പള്ളിയോടങ്ങളെ തിരഞ്ഞെടുത്തു.
ഇതേ ഹീറ്റ്സിലെ പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്വയലത്തല എന്നീ പള്ളിയോടങ്ങള്‍ക്കാണ് മികച്ച ചമയത്തിനുള്ള ആര് ശങ്കര്‍ ട്രോഫിയും നല്‍കുന്നത്. എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്‍പ് മൂന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞ് നീങ്ങിയതായി റേസ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫൈനല്‍ മത്സരം റദ്ദ് ചെയ്തതായി പ്രഖ്യാപിച്ചത്. രണ്ടുബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് പങ്കെടുത്തത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ജലഘോഷയാത്രയും മത്സര വള്ളംകളി മന്ത്രി മാത്യു ടി.തോമസും ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള ആദ്ധ്യക്ഷം വഹിച്ചു. സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹപ്രഭാഷണം നടത്തി. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് ഗായകന് കാവാലം ശ്രീകുമാറിന് മന്ത്രി മാത്യു ടി.തോമസ് സമ്മാനിച്ചു. സുവനീറിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വ്വഹിച്ചു.
പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വഞ്ചിപ്പാട്ട് ആചാര്യന് മധുസൂദനന് പിള്ളയെ വീണ ജോര്‍ജ് എംഎല്‍എയും ആദരിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: