ന്യൂദല്‍ഹി: ദില്ലി: ഭൂമിദാനക്കേസില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. കേസ് ഉന്നത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ വി എസ് പ്രത്യേകാനുമതി ഹര്‍ജി നല്‍കിയിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയെ സമീപിക്കാനാണു സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിക്കുന്നതെന്ന് അപേക്ഷയില്‍ പറയുന്നു. വിഎസിന്റെ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം ഭൂമിദാനക്കേസില്‍ വിജിലന്‍സ് വിജിലന്‍സ് സത്യവാങ്മൂലം തയ്യാറാക്കിയിരുന്നു. കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിഎസിന്റെ പി എ കെ സുരേഷ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം തയ്യാറാക്കിയത്.
ഭൂമിദാന നടപടികളില്‍ വ്യാപകമായ ക്രമക്കേടും ഔദ്യോഗിക സ്ഥാനങ്ങളുടെ ദുരുപയോഗവും നടന്നെന്ന് കണ്ടെത്തിയതായി സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. സുരേഷും വിഎസിന്റെ ബന്ധു സോമനും ഉന്നയിക്കുന്ന വാദങ്ങള്‍ വാസ്തവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതിയോടെ അടുത്തയാഴ്ച സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: