തൊടുപുഴ: ഓപ്പറേഷന് കുബേരയുടെ ഭാഗമായി തൊടുപുഴയില്‍ പോലീസ് കേസെടുത്തു. മണക്കാട് സ്വദേശി വിനോദ്കുമാറിന്റെ പരാതിയില്‍ കുന്നത്തുപാറ സ്വദേശി ബാബുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അന്യായമായി പലിശ വാങ്ങുന്നുവെന്നാരോപിച്ചാണ് വിനോദ് പോലീസിനെ സമീപിച്ചിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് അമ്പതിനായിരം രൂപ ഇയാള്‍ ബാബുവിന്റെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നു. പിന്നീട് പലതവണയായി പണം വാങ്ങിയതോടെ ഇത് രണ്ടര ലക്ഷം രൂപയായി. ഇതിന് പലിശയടക്കം 27 ലക്ഷം രൂപ അടച്ചതായും വീണ്ടും രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പ്രോമിസറി നോട്ടും ചെക്ക് ലീഫും ബാബു കൈവശം വച്ചിരിക്കുന്നതായും പരാതിയില്‍ ഉണ്ട്. ഇതേ തുടര്‍ന്ന് തൊടുപുഴ എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: