പാലക്കാട്:ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന അക്രമോത്സുകരായ കാട്ടാനകളെ തിരിച്ച് കാട്ടിലേക്കയക്കാനുളള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് കാട്ടാന പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കഞ്ചിക്കോട് ജനവാസകേന്ദ്രത്തില്‍ ആറ് ആനകള്‍ നില കൊള്ളുന്നത് പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ആനകളുടെ ജനവാസകേന്ദ്രങ്ങളിലേക്കുളള കടന്ന് വരവ് തടയാന്‍ വയനാട്ടില്‍ നിന്നുളള പ്രത്യേക വിദഗ്ദ്വ സംഘത്തെ കൊണ്ട് വന്ന് തുടര്‍ച്ചയായ ആസൂത്രിത പ്രവര്‍ത്തനങ്ങളോടെ അകറ്റുന്ന മാര്‍ഗം ഫലപ്രദമാണ്. മയക്കുവെടി വയ്ക്കുക, കുങ്കിയാനകളെ ഉപയോഗിച്ചുളള തിരിച്ചയക്കല്‍ എന്നിവയേക്കാള്‍ തികച്ചും ഫലപ്രദമായിരിക്കും ഈ രീതി.
കാട്ടാനകളുടെ ആക്രമണം നിരന്തരം ഏറ്റുവാങ്ങുന്ന ജനങ്ങളുടെ ജീവന് പ്രാധാന്യവും സംരക്ഷണവും കൊടുത്തുകൊണ്ടുളള സമീപനമാവണം വനംവകുപ്പ് സ്വീകരിക്കേണ്ടത്. ജനങ്ങള്‍ക്ക് സുരക്ഷിത ബോധമുണ്ടാക്കുന്ന വിധം വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ വനംവകുപ്പ് ആവിഷ്കരിക്കണം.
മണ്ണാര്‍ക്കാടെന്ന പോലെ പാലക്കാട് വനംവകുപ്പ് ഡിവിഷനിലും ദ്രുതകര്‍മ്മസേന കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. സേനയില്‍ അംഗബലം കുറവുണ്ടെങ്കില്‍ അതു സംബന്ധിച്ച ജില്ല കലക്ടര്‍ക്ക് രേഖ മൂലം സമര്‍പ്പിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് കെ.വി.വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു. വാളയാര്‍, മലമ്പുഴ, പാങ്ങോട്, ഇരുമ്പന്‍ചോല, കല്ലടിക്കോട്, പാലക്കയം ‘ഭാഗങ്ങളിലെ സൗരോര്‍ജ്ജവേലി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. സൗരോര്ജജ്ജ വേലികളും ട്രെഞ്ചിങ്ങ് നിര്‍മ്മാണവും ഊര്‍ജ്ജിതമാക്കാനുളള നടപടി സ്വീകരിക്കണമെന്നും കാട്ടാന ആക്രമണത്തെ തുടര്‍ന്ന് വിളനാശം വന്നവര്‍ക്കുളള നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു പറഞ്ഞു.
അടിക്കാടുകള്‍ വെട്ടാനും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫെന്‍സിങ്ങുകള്‍ സുക്ഷിക്കാനുമുളള നടപടി സ്വികരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രതിനിധികളും കര്‍ഷകരും പാടശേഖരസമിതി പ്രതിനിധികളും വിവിധ അഭിപ്രായങ്ങള്‍ ഉന്നയിച്ചു. ഇവരുടെ അഭിപ്രായപ്രകാരം ഈ മാസം 15നുള്ളില്‍ അട്ടപ്പാടി-മണ്ണാര്‍ക്കാട് മേഖലയില്‍ എസ്.എം.എസ് അലര്‍ട്ട് സംവിധാനം സജ്ജമാക്കുമെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഉറപ്പു നല്കി. മേഖലയിലെ ദ്രൂതകര്മ്മസേന അംഗബലം കൂട്ടി സജ്ജമാക്കിയിട്ടുണ്ട്. വയനാട്ടില്‍ നിന്നുളള പ്രത്യേക സംഘത്തെ കൊണ്ടു വന്ന് എട്ടോ പത്തോ ദിവസം നീളുന്ന പ്രത്യേക ആസുത്രിത പ്രവര്‍ത്തനത്തിലൂടെ കാട്ടാനകളെ തിരിച്ചയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടാനകളെ ഉപദ്രവിച്ച് തിരിച്ചയയ്ക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അട്ടപ്പാടി-മണ്ണാര്‍ക്കാട് മേഖലയില്‍ സൗരോര്‍ജ്ജവേലി സ്ഥാപിക്കാന്‍ ടെണ്ടര്‍ നടപടികള്‍ക്കുണ്ടായ തടസം നീങ്ങിയെന്നും അതിനാല്‍ ഉടന്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ദ്രുത കര്‍മ്മസേനയ്ക്ക് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കാന്‍ അനുമതിയുണ്ടെന്നും അടിയന്തരഘട്ടത്തില്‍ അത് പാലിച്ചു പോരുന്നതായും അദ്ദേഹം പറഞ്ഞു.
പതിമുഖം പോലുളള വസ്തുക്കള്‍ ഉപയോഗിച്ചുളള ജൈവവേലികള്‍ തൊഴിലുറപ്പിന്റെ സഹായത്തോടെ സജ്ജീകരക്കണമെന്നുളള അഭിപ്രായം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: