തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. 522 പോയിന്റ് നേടിയാണ് പാലക്കാട് വീണ്ടും ഒന്നാമതെത്തിയത്. 508.5 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനക്കാരായി. 430 പോയിന്റുനേടിയ തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്ത്.
അവസാനദിവസം എട്ട് പുതിയ റെക്കോഡുകള്‍ പിറന്നു. 18 വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കോട്ടയത്തിന്റെ ലിബിയ ഷാജി സ്ഥാപിച്ച നാലുവര്‍ഷം പഴക്കമുള്ള 1.68 എന്ന ദൂരം എറണാകുളത്തിന്റെ ഗായത്രി ശിവകുമാര്‍ 1.71 ആക്കി തിരുത്തി. ജൂനിയര്‍ വനിതകളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ കൊല്ലത്തിന്റെ പി.ഒ.സയന, പാലക്കാടിന്റെ വി.വി.ജിഷയുടെ 1:26 മിനുട്ട് എന്ന വേഗം 1:10 മിനിട്ട് ആക്കി പുതുക്കി
14 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ പത്തനംതിട്ടയുടെ ബി. ഭരത്രാജ് പുതിയ ഉയരം കണ്ടെത്തി. ആറുവര്‍ഷംമുമ്പ് പാലക്കാടിന്റെ കെ.ഷംനാസ് സ്ഥാപിച്ച 1.75 മീറ്ററാണ് ഭരത്രാജ് 1.76 ആക്കി മാറ്റിയെഴുതിയത്. 16 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ജാബിര്‍ പുതിയ റെക്കോഡിട്ടു.
2015ല്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യുവിന്റെ വേഗമായ 1:59 മിനിട്ട് ജാബിര്‍ 1:58 മിനിട്ട് ആക്കി . 18 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എറണാകുളത്തിന്റെ ജോസഫ് ജോയുടെ 22:10 സെക്കന്‍ഡ് എന്ന റെക്കോഡ് എറണാകുളത്തിന്റെതന്നെ ടി.വി.അഖില്‍ തിരുത്തി.
18 വയസിനുതാഴെയുള്ള ആണ്‍കുട്ടികളുടെ ഡക്കാത്തലണില്‍ 6013 പോയിന്റോടെ തിരുവനന്തപുരത്തിന്റെ കെ.ആര്. ഗോകുല്‍ പുതിയ റെക്കോഡിനുടമയായി. രണ്ടുവര്‍ഷംമുമ്പ് കൊല്ലത്തിന്റെ ഫഹദ് കരീമിന്റെ റെക്കോഡ് ആണ് (5583 പോയിന്റ്) പഴങ്കഥയായത്. ജൂനിയര്‍ പുരുഷന്മാരുടെ 5000 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശന് 15:10 മിനുട്ടിന്റെ പുതിയ വേഗം കുറിച്ചു.
ഒമ്പതുവര്‍ഷംമുമ്പ് വയനാടിന്റെ ആര്.രാജേഷ് സ്ഥാപിച്ച 15:13 മിനിട്ടിന്റെ വേഗമാണ് അഭിനന്ദ് തിരുത്തിയത്.ജൂനിയര്‍ പുരുഷന്മാരുടെ 400 മീറ്റര്‍ റിലേയില്‍ 17 വര്‍ഷം പഴക്കമുള്ള എറണാകുളത്തിന്റെ റെക്കോഡ് തിരുവനന്തപുരം സ്വന്തമാക്കി. രണ്ടായിരത്തില്‍ എറണാകുളം ടീം സ്ഥാപിച്ച 3:20 മിനിട്ട് എന്ന വേഗം തിരുവനന്തപുരം ടീം 3:19 മിനിട്ട് ആക്കിയാണ് പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: