ബെംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇരുട്ടില്‍ത്തപ്പി കര്‍ണാടക പോലീസ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും, കാര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. അതേസമയം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് വ്യക്തമാക്കി സംസ്ഥാന ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി രംഗത്തെത്തി.
വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പോലീസിന് ഒന്നും വ്യക്തമായിട്ടില്ല. കൊലപാതകം രാത്രി 8.09നെന്നാണ് സിസിടിവിയില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, 8.26 ആണ് യഥാര്‍ത്ഥ സമയം. സിസിടിവിയിലെ സാങ്കേതിക തകരാറാണ് ഈ വ്യത്യാസത്തിനു കാരണമെന്നാണ് പോലീസ് ഭാഷ്യം.
ഓഫീസില്‍ നിന്ന് വീടിനു മുന്നിലെത്തിയ ഗൗരി, ഗേറ്റ് തുറക്കാന്‍ രണ്ടു മിനിറ്റിനു ശേഷമാണ് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതായി ദൃശ്യങ്ങളിലുള്ളത്. ഈ സമയം കാറില്‍ ചെലവഴിച്ചതെന്തിനെന്ന് പോലീസിന് മറുപടിയില്ല.
പുറത്തിറങ്ങി ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ കാറില്‍ ഒരു ബൈക്കിന്റെ വെളിച്ചം അടിക്കുന്നുണ്ട്. ഇയാള്‍ ഇറങ്ങി വരുമ്പോള്‍ ഗൗരി തിരിഞ്ഞു നില്ക്കുന്നു. പോലീസ് കരുതുന്നത് ഇവര്‍ തമ്മില്‍ എന്തോ സംസാരിച്ചുവെന്നാണ്. തുടര്‍ന്നാണ് അയാള്‍ വെടിയുതിര്‍ക്കുന്നത്.
വീട്ടില്‍ സിസിടിവിയുണ്ടെന്ന് അറിയാവുന്നയാളാണ് അക്രമിയെന്നും പോലീസ് പറയുന്നു. തന്നെയും ബൈക്കും തിരിച്ചറിയാനാകാത്ത വിധം മുന്‍കരുതലെടുത്തിട്ടുണ്ട് അക്രമി. നക്സല്‍ പ്രവര്‍ത്തകരടക്കം സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നും പോലീസ് സൂചന നല്കുന്നു.
അതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. പ്രതികളെ കുറിച്ച് വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തിന്റെ അംഗബലം വര്‍ധിപ്പിക്കുമെന്നും അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും രാമലിംഗ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: