കൂത്തുപറമ്പ്: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനു പിന്നാലെ നടന് ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ പ്രയോഗം.
കണ്ണൂര്‍ കൂത്തുപറമ്പ്-തലശേരി റോഡില്‍ പൂക്കോട് ചെട്ടിമൊട്ടയിലെ ‘വിനീത്’ എന്ന വീടിനു നേരെയാണ് അക്രമമുണ്ടായത്. ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസന്റെ പേരിലുള്ള വീട് ഏറെക്കാലമായി അടച്ചിട്ടിരിക്കുകയാണ്.
വീടിന്റെ പൂട്ടിയിട്ട ഗെയ്റ്റിലും ചുമരിലുമായി കരിഓയില്‍ ഒഴിച്ചു വികൃതമാക്കിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമമെന്നാണ് സൂചന. കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശ്രീനിവാസന് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങളില്‍ അസഹിഷ്ണുക്കളായവരാണ് സംഭവത്തിനു പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമാണ് ദിലീപിന് അനുകൂലമായി ശ്രീനിവാസന് കൊച്ചിയില്‍ പ്രതികരിച്ചത്.
ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. ദിലീപിന്റെ നിരപരാധിത്തം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിലും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന് രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: