കാഞ്ഞിരപ്പള്ളി: ശബരിറെയില്പാതയും വിമാനത്താവളവും യാഥാര്‍ത്ഥ്യമാക്കാന്‍ നാടിനൊപ്പം നില്‍ക്കുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്‍ഡിഎയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എരുമേലിയില്‍ വിമാനത്താവളം, ശബരി റെയില്‍വേ എന്നിവയുടെ പ്രാധാന്യം എംഎല്‍എ ആയിരിക്കുമ്പോള്‍ തന്നെ അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതാണ്. നമുക്ക് വിമാനത്താവളം വേണം. അതിന് ശബരിയെന്ന് തന്നെ പേരും വേണം. അത് കാഞ്ഞിരപ്പള്ളിക്ക് സമീപ പ്രദേശങ്ങളില്‍ എവിടെയെങ്കിലുമാകാം. സ്ഥലം ഏതാണെന്ന് തീരുമാനിച്ചാല്‍ മതി -അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് തീര്ഥാടകരെത്തിച്ചേരുന്ന ശബരിമലയിലെ വികസനം നടപ്പാക്കുന്നതിനൊപ്പം ശബരിമലയുമായി കോര്‍ത്തിണക്കി ടൂറിസം മേഖല ബന്ധപ്പെടുത്തുന്നതും ആലോചനയിലാണ്. സാധാരണക്കാരന് വേണ്ടി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി നടപ്പിലാക്കുന്ന മാറ്റങ്ങള്‍ കേരളത്തിലുണ്ടാകണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഭാരതത്തിന്റെ ചരിത്രം ലോകം വന്നു കാണണം. വിനോദസഞ്ചാരത്തിലൂടെ ലോകത്തെ മുഴുവന്‍ കേരളത്തിലെത്തിക്കണം. വാഗമണ്‍ പോലെ വെറുതെ കിടക്കുന്ന ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ പാട്ടത്തിന് കൊടുത്തോ വാടകയ്ക്ക് കൊടുത്തോ വിനോദ സഞ്ചാരത്തിനായി വളര്‍ത്തിയെടുക്കാം. ഇത് ആയിരക്കണക്കിന് പേര്‍ക്ക് ജോലി കിട്ടുന്നതിനൊപ്പം വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയിരുന്നപ്പോള്‍ നടപ്പിലാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര മന്ത്രി പരാമര്‍ശിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ് അദ്ധ്യക്ഷനായി. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാട്രഷറര്‍ കെ.ജി. കണ്ണന്, അഡ്വ. നോബിള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: