ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരുടെ വസതികള്‍ക്കു മുന്നില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന ഉപരോധ സമരത്തിനു വിലക്ക്. ദല്‍ഹി പോലീസാണ് ഉപരോധത്തിനുളള അനുമതി നിഷേധിച്ചത്.
“അഴിമതിക്കെതിരേ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഉപരോധം തീര്‍ക്കാനായിരുന്നു കെജ്രിവാളും കിരണ്‍ ബേദിയും അടങ്ങുന്ന സംഘം തീരുമാനിച്ചത്. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും അഴിമതിക്കാര്യത്തില്‍ തുല്യരാണെന്ന് ആരോപിച്ചാണു പ്രതിഷേധം.
ഉപരോധത്തെ ശക്തമായി നേരിടുമെന്നു പോലീസ് മുന്നറിയിപ്പു നല്കി. നാളെ മെട്രോ റെയ്ലിലെ ആറു സ്റ്റേഷനുകള്‍ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധം എന്നാണു കിരണ്‍ ബേദി ഈ നടപടിയോടു പ്രതികരിച്ചത്.
അനുമതി നിഷേധിച്ചെങ്കിലും സമരത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ഹസാരെ സംഘം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വസതിക്ക് പുറത്തും സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: