കോട്ടയം: ബിജെപി പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ സ്വീകരണത്തിനു ശേഷം കേന്ദ്രമന്ത്രി എത്തിയത് സ്വന്തം നാട്ടുകാരുടെ സ്നേഹോഷ്മള സ്വീകരണങ്ങളുടെ നടുവിലേക്കാണ്. ഉച്ചയ്ക്ക് 2 മണിക്ക് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സ്വന്തം സ്ഥലമായ മണിമലയിലെത്തിച്ചത്.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ പി എസ് ശ്രീധരന്‍പിള്ള ഫ്ളാഗ്ഓഫ് ചെയ്ത റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും അണിനിരന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡിന്റെ ഇരു വശങ്ങളിലും കാത്തുനിന്ന് മന്ത്രിയെ സ്വീകരിച്ചു.
തുറന്ന ജീപ്പിലായിരുന്നു കേന്ദ്രമന്ത്രി സഞ്ചരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജില്ലാ അദ്ധ്യക്ഷന്‍ എന്‍. ഹരി എന്നിവരും അദ്ദേഹത്തിനൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു. മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തി സ്ത്രീകളുടെ ചെറിയ സംഘം അദ്ദേഹത്തെ സ്വീകരിച്ചത് കൗതുകമായി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലൂടെയും സഞ്ചരിച്ചാണ് റോഡ് ഷോ മണിമലയിലെത്തിയത്. ഒരോ പഞ്ചായത്തിലും സ്വീകരണ യോഗവും സംഘടിപ്പിച്ചിരുന്നു.
പള്ളിക്കത്തോട്ടില്‍ നടന്ന സ്വീകരണ യോഗത്തില്‍ മുന്‍ എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റും പ്രശസ്ത ജൈവ കര്‍ഷകനുമായ കെ.എം. ഹിലാല്‍, ഡിവൈഎഫ്ഐ പള്ളിക്കത്തോട് മേഖലാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രിന്‍സ് മാത്യു എന്നിവര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇരുവരേയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: