കൊല്ലം: ഒരു കുടുംബത്തിലെ നാലുപേര്‍ തമിഴ് നാട്ടിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച വാര്‍ത്ത കൊല്ലൂര്‍വിള പള്ളിമുക്ക് നിവാസികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് അപകടവിവരം ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഇതോടെ കൊല്ലൂര്‍വിള പള്ളിമുക്കും പരിസരവും ജനങ്ങളെ കൊണ്ടു നിറഞ്ഞു.
അപകടത്തെക്കുറിച്ച് പറയാന്‍ ബന്ധുക്കള്‍ക്കുപോലും കഴിയാത്ത അവസ്ഥ. കൊല്ലൂര്‍വിള മുസ്ലിം പള്ളിക്ക് സമീപം ആസാദ് നഗര്‍ 30 അല്‍ മിനായില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ ഇബ്രാഹിം കുട്ടിയുടെ മകളും പരേതനായ അബ്ദുല്‍ മജീദിന്റെ ഭാര്യയുമായ നൂര്ജഹാന് (67), ഇവരുടെ മകള്‍ സജീനാ ഫിറോസ് (50), സജീനയുടെ മകളുടെ ഭര്‍ത്താവ് സജീദ് സലീം (28), സജീനയുടെ മറ്റൊരു മകള്‍ ഖദീജ (19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മരിച്ച സജീദിന്റെ ഭാര്യ ഫാത്തിമയും സഹോദരി ഐഷയും പരിക്കുകളോടെ മധുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ടയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഐഷയുടെ കണ്ണിന്റെ തുടര്‍ ചികിത്സക്കായാണ് ആറംഗ സംഘം കാറില്‍ ശനിയാഴ്ച പുലര്‍ച്ചെ മധുരയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: