ന്യൂദല്‍ഹി: വിമാനങ്ങളില്‍ വിഷവാതകം തുറന്നുവിട്ട് ഭീകരര്‍ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി, സുരക്ഷ ശക്തമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്കി. ഈ മാസം ഒന്നിനാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പറന്നുയരുന്ന വിമാനങ്ങളില്‍ ഭീകരര്‍ വിഷവാതകം പ്രയോഗിച്ചാല്‍ അതില്‍ നിന്നു രക്ഷയില്ല. അതിനാല്‍, യാത്രക്കാരുടെ ലഗേജ് പരിശോധനകള്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ദേഹപരിശോധയും നടത്തണം. പുറത്തു നിന്ന് വായുവെത്താത്ത ഗതാഗത സംവിധാനങ്ങളിലെല്ലാം ആക്രമണ സാധ്യതയുണ്ട്.
മെട്രോ റെയില്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെ സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഐഎസ്എഫ്, വ്യോമയാന മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ക്ക് മുന്നറിയിപ്പും നല്കി.
കഴിഞ്ഞ മാസം ഓസ്ട്രേലിയയിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഗള്‍ഫില്‍ നിന്നുള്ള വിമാനത്തില്‍ സ്ഫോടകവസ്തുവിന് സമാനമായ വസ്തു ഘടിപ്പിച്ചതായി ഓസ്ട്രേലിയന്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഭീകരരുടെ പരീക്ഷണമാണെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: