ഇരിട്ടി : ആറളം ഫാമിലെ ഈ യിടെ നടന്ന തെങ്ങ് ലേലത്തില്‍ ഒത്തുകളി നടന്നെന്ന ആരോപണവും പരാതിയും ഉണ്ടായതിനെത്തുടര്‍ന്നു ഫാമിന്റെ ഡയറക്ടര്‍ കൂടിയായ ജില്ലാ കലക്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. പുതിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലേല നടപടികള്‍ നിര്‍ത്തി വെക്കാനാണ് ഉത്തരവ്.
രണ്ടാഴ്ച മുന്‍പായിരുന്നു ഫാമിലെ 1 ,2 ബ്ലോക്കുകളിലെ 16,347 തെങ്ങുകളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ആദായം എടുക്കുന്നതിന് ലേലം നടന്നത്. രണ്ടു പേര് മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തത്. അഞ്ചരക്കണ്ടി സ്വദേശിയായ മനാഫ് എന്നയാളാണ് ഇത് ലേലം കൊണ്ടത്. 32 .20 ലക്ഷംതുകക്കായിരുന്നു ലേലം.
ലേലം വിളിക്കു പുറമെ കണ്‍സീല്‍ഡ് ടെണ്ടറും ഇതോടൊപ്പം വെച്ചിരുന്നു. ഏതു തുകയാണോ അധികം വരുന്നത് അതില്‍ ഉറപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ടിലും ഫാമിലെ മാനേജ് മെന്റ് കണക്കാക്കിയ തുക ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 32 .10 ലക്ഷം രൂപയെന്ന് കണക്കാക്കിയ ചെറുകുന്നിലെ സംഘത്തെ ഒഴിവാക്കി 10 ലക്ഷം രൂപ അധികം തുക കണക്കാക്കി മനാഫിന്റെ സംഘത്തിന് തെങ്ങില്‍ നിന്നും ആദായം എടുക്കാനുള്ള സമ്മതം കൈമാറുകയായിരുന്നു. ഇത് ഒത്തുകളിയാണെന്നു കാണിച്ചു ലേലത്തില്‍ നിന്നും ഒഴിവാക്കിയ ചെറുകുന്നിലെ സംഘം ഹൈക്കോടതിയെ സമീപിക്കുകയും വിജിലന്‍സില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നിലവിലെ സ്ഥിതി തുടരാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ അഴിമതി ആരോപണം ഉയര്‍ന്ന തിനെത്തുടര്ന്നു ഫാമിന്റെ ഡയറക്ടര്‍ കൂടിയായ കലക്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: