കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ സ്ഥിരമായി സിപിഎം സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് അശാന്തി വിതക്കാന്‍ കാരണമാകുന്നതായി പ്രദേശവാസികളുടെ പരാതി. കളളക്കഥകള്‍ ചമച്ച് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതും അക്രമിക്കുന്നതും പതിവാകുകയും ചെയ്യുന്നു.
ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഒരുസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിരന്തരമായി പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവും മയക്ക് മരുന്നും കഞ്ചാവുമുള്പ്പെടെയുളള വസ്തുക്കള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും പരാതിയയുണ്ട്. ഇത്തരത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മേഖലയില്‍ വ്യാപകമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്ന് പറയപ്പെടുന്നു.
ഏതാനും ദിവസം മുമ്പ് പ്രദേശത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന രീതിയില്‍ വ്യാപകപ്രചരണം നടത്തുകയും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. തിരുവോണ തലേനാളിലാണ് സിപിഎം സംഘം പ്രദേശത്ത് അതിക്രമം നടത്തിയത്. അന്നേദിവസം രാവിലെ മുതല്‍ മദ്യപിച്ചും മറ്റും ബഹളമുണ്ടാക്കിയ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഭിനീത്, പ്രശാന്ത്, ടിറ്റു എന്ന വിപിന്‍, മിഥുന് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അന്ന് വൈകുന്നേരം അതുവഴി വാഹനത്തില്‍ കടന്നുപോയ രണ്ടംഗസംഘത്തെ ഇതേ സിപിഎം-ഡിവൈഎഫ്ഐ സംഘം തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. പ്രസ്തുത സമയത്ത് അമ്പാടിമുക്കിലെ ഒരൊറ്റ സംഘപരിവാര്‍ പ്രവര്‍ത്തകരും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇത്തരത്തില്‍ സിപിഎം അധികാരത്തിലെത്തിയ ശേഷം ഇല്ലാക്കഥകളുണ്ടാക്കി പ്രദേശത്തെ ചെറുപ്പക്കാരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ നിരവധി കളളക്കേസുകളാണ് പോലീസ് ചാര്‍ജ്ജ് ചെയ്തത്.
ഡിവൈഎഫ്ഐ നേതാവ് ധീരജ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനായ രജീഷിനോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പാര്‍ട്ടിയെയും ഭരണത്തേയും ഉപയോഗിക്കുകയാണെന്ന് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങളിലും പ്രദേശത്തെ സംഘപ്രവര്ത്തകര്ക്കോ രജീഷിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ രജീഷുള്പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കളളക്കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. പ്രദേശത്ത് അശാന്തി വിതക്കുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസെടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും പോലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: