തലശ്ശേരി: തലശ്ശേരി ഡിവൈഎസ്പി ചുമതലയേറ്റെടുത്ത ശേഷം ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ച് സിപിഎം നേതൃത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം രാജിവെച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുകയാണ് നല്ലതെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി ചൂണ്ടിക്കാട്ടി.
സമാധാനപരമായി നടക്കുന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര സിപിഎം നിര്‍ദ്ദേശപ്രകാരം പടുവിലായിയില്‍ തടഞ്ഞുവെക്കുകയും ധര്‍മ്മടത്ത് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ അന്യായമായി കേസെടുക്കുകയും ചെയ്തു. 38 വര്‍ഷങ്ങളായി സമാധാനാന്തരീക്ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുവാദം ഇതുവരെ നല്‍കിയിട്ടില്ല.
എല്ലാ വര്‍ഷവും ശ്രീകൃഷ്ണജയന്തി ശോഭായാത്ര സമാപിക്കുന്ന നായനാര്‍ റോഡില്‍ ഇത്തവണ പരിപാടികള്‍ നടത്തുകയും അലങ്കരിക്കുകയും ചെയ്താല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നായനാര്‍ റോഡില്‍ പതാകയുയര്‍ത്തിയതിന് ആര്‍എസ്എസ് ജില്ലാനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് തലശ്ശേരി ഡിവൈഎസ്പി സിപിഎം ഏരിയാ സെക്രട്ടറിയായി തരംതാണതിന്റെ തെളിവാണ്. നായനാര്‍ റോഡില്‍ ഉയര്‍ത്തിയ പതാക പോലീസ് സാന്നിദ്ധ്യത്തില്‍ സിപിഎം തകര്‍ത്തത് പോലീസും സിപിഎമ്മും ഒന്നായതിന്റെ തെളിവാണ്. പോലീസിനുള്ളില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ സമാനമായ ജോലി ചെയ്യുന്ന പ്രിന്‍സ് അബ്രഹാമിനെ തലശ്ശേരിയുടെ ക്രമസമാധാനച്ചുമതലകളില് നിന്നും മാറ്റി നിര്‍ത്തണമെന്നും ആര്‍എസ്എസ് ജില്ലാ കാര്യകാരി ആവശ്യപ്പെട്ടു. ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാംമോഹന്, ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് ഒ.എം.സജിത്ത്, ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ: ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: