ഗുരുവില്‍ അപരാധമാരോപിച്ച താനാണ് കൊടിയ അപരാധി. ഇതില്‍ സംശയമില്ല, തര്‍ക്കവും വേണ്ട. ഇനിവേണ്ടതു ഘാതകകൃത്യത്തിനു തുനി ഞ്ഞ അതേ സാഹസത്തോടെ അതിന്റെ പരിഹാരത്തിനുള്ള പ്രതിസാഹസത്തിനും ഒരുങ്ങുക. പക്ഷേ എന്താകും അത്, ആരോട് ആരായണം, ആര് പറഞ്ഞുതരും?
അതിലുമില്ല തനിയ്ക്കു സംശയം. ഗുരുഗൃഹവാസിയായ വിദ്യാര്‍ഥിയ്ക്കു ഗുരുതന്നെ സര്‍വസ്വവും. സംശയനിവൃത്തിയ്ക്കും മറ്റൊരിടവുമില്ല, അഭിവന്ദ്യഗുരുമുഖംതന്നെ. കാലത്തു കുളിയും കുറിയും കഴിച്ചു സുകുമാരന്‍ നേരെ ചെന്നതു ഗുരുപാദത്തിലേയ്ക്കാണ്. സാഷ്ടാംഗം നമസ്കരിച്ച് ആ പാദങ്ങള്‍ തൊട്ടു, അല്ല, ആശ്രയമായി ഗ്രഹിച്ചു ശിഷ്യന്. ഗുരുവിനു സുകുമാരനെ എഴുന്നേല്പിയ്ക്കേണ്ടിവന്നു. എന്തോ അപ്രകൃതം, പന്തികേട്!
എണീറ്റുനിന്ന സുകുമാരന്റെ ചുണ്ടുകള്‍ ശബ്ദിച്ചു.
”ഗുരുവിനെ വധിയ്ക്കാനുദ്യമിച്ചു ശിഷ്യനെന്നിരിയ്ക്കട്ടെ, ആ പാപത്തിന് എന്താണ് പരിഹാരമെന്നു പറഞ്ഞുതരാന്‍ ദയവുണ്ടാകണേ.”
”സുകുമാരാ, നീ എന്തിനിങ്ങനെ ചോദിയ്ക്കുന്നു, ആര്‍ക്കുവേണ്ടി? നീ അപരാധിയല്ലല്ലോ!”
”ഉള്ളില്‍ തോന്നിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെന്നുമാത്രം വിചാരിച്ചു ചോദിച്ചതാണ്.”
”ശരി. ഉമിത്തീയില്‍ ദേഹത്തെ പതുക്കെ എരിച്ചുകളയണം.”
സുകുമാരന്‍ ആശ്വാസമായി. തന്റെ കൊടിയ അപരാധത്തിനും പരിഹാരമുണ്ടല്ലോ. പാപപങ്കിലതയില്നിന്നും തനിയ്ക്കു മോചനമുണ്ട്, അല്ലേ!
”അപരാധി ഞാന്‍തന്നെ, ഗുരോ. എന്നെ ഈ പരിഹാരം അനുഷ്ഠിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ.”
ഗുരു ഞെട്ടി, തളര്‍ന്നു, തന്റെ വായ വരണ്ടു. വാത്സല്യത്തോടെ താന്‍ സുകുമാരനു മാപ്പു നല്കുന്നു, ആത്മദഹനം ചെയ്യരുത് എന്നൊക്കെ പറഞ്ഞുനോക്കി ആ വത്സലഗുരു. എല്ലാം നിഷ്ഫലം. വിടയാചിച്ചുകൊണ്ട് നില്ക്കയാണ് സുകുമാരന്‍.
ശിരസ്സില്‍ ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട് നിശ്ശബ്ദനായി നില്ക്കുന്നു ആചാര്യന്. അനിശ്ചിതനിമിഷങ്ങള്ക്ക് അന്ത്യംകുറിച്ചു സുകുമാരന്‍ യാത്രയായി; ഗുരുനിര്‍ദേശാനുസാരം ദേഹദഹനത്തിനുള്ള സംഭാരമൊരുക്കി.
എന്തു പറയണം? കുറ്റം ചെയ്യുന്നതില്‍ കാണിച്ച വ്യഗ്രതയും തീവ്രതയും, അതിനു പ്രതിവിധി ചെയ്യുന്നതിലും തളരാതെ കാണിയ്ക്കുന്നു മനസ്സ്. ഇങ്ങനെയുള്ള പല ഇരട്ടകളേയും ഭംഗിയായി പിരിച്ചുമുറുക്കി ഇറക്കിവെച്ചിട്ടുള്ളതാണ് മനുഷ്യമനസ്സ്. ഇത് അദ്ഭുതമോ, അതിസാഹസമോ, അത്യന്തസൗന്ദര്യമോ? അതോ അവര്ണ്യമഹിമ മാത്രമോ?
എന്തായാലും ഭാരതത്തിലെ ചിരപുരാതനമായ സംസ്കാരം കരുപ്പിടിപ്പിച്ചിട്ടുള്ള മനസ്സ് ഇത്തരം അപൂര്വമഹിമകള് പലപ്പോഴും പ്രദര്‍ശിപ്പിയ്ക്കാന്‍ മടിച്ചിട്ടില്ല. പരീക്ഷിത്തുമഹാരാജന്റേത് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പ്രായോപവേശമാണല്ലോ. അതില്‍ അന്നജലനിഷേധംമാത്രമേ അടങ്ങുന്നുള്ളു. പരമകല്യാണനിധിയായ ഭഗവാന്റെ ചെയ്തികളും ആത്മതത്ത്വമൂല്യസിദ്ധാന്തങ്ങളും ഉതിര്‍ത്ത് ആ തപ്തഹൃദയത്തെ ആനന്ദതന്തുലിതമാക്കാന് ഒരു ശുകതപസ്വിയും അവിടെ വന്നുചേര്‍ന്നു.
ഇവിടെ രംഗം അതല്ല. വിദ്യാര്‍ഥി, ചെറുപ്പം, പതുക്കെ ഉമിത്തീയില്‍ എരിയാന്‍ പോകയാണ്. വിവരം കാട്ടുതീപോലെ പടര്‍ന്നു. സഹപാഠികള്‍ ചുറ്റും കൂടി. ഓരോരുത്തരും അവരവരുടെ സങ്കടവും അപേക്ഷയും ഉണര്‍ത്തിച്ചു. പക്ഷേ ധര്മനിര്ബന്ധത്തിന്റെ മുമ്പില്‍ അപരാധമോചനത്തിനു തുനിഞ്ഞുനില്ക്കുന്ന സുകുമാരനെ ആ സാഹസത്തില്‍നിന്നും മടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അഹോ ധര്മബദ്ധതതന്നെ, അതേ, സാര്‍വത്രികമായ ധര്‍മബദ്ധത!
പ്രതികരിക്കാൻ ഇവിടെ എഴുതുക: