ഉപ്പുതറ (ഇടുക്കി): അന്തര്‍സംസ്ഥാന വാഹനമോഷണ സംഘത്തിലെ മൂന്നുപേരെ പീരുമേട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പുതറ പരപ്പില്‍ നിന്ന് മോഷണം പോയ ജീപ്പ് കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് ആലപ്പുഴ ചെങ്ങന്നൂര്‍ ഇരുമാണ്ടിക്കര തിരുവന്‍വണ്ടൂര്‍ ഒത്തേരത്ത് സുജേഷ്(36) തൃശൂര്‍ വെള്ളികുളങ്ങര കാവുംപറമ്പില്‍ ഗിരീഷ് (32) തൃശൂര്‍ പൊന്നക്കര കരിത്തിപറമ്പില് നവീന്‍(30) എന്നിവര്‍ കുടുങ്ങിയത്.
ഉദുമല്പേട്ടക്കടുത്ത് മടത്തുക്കുളത്ത് നിന്നുമാണ് മൂവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയാണ് ഉപ്പുതറ പരപ്പിലെ സ്വകാര്യ വര്‍ക്ഷോപ്പില്‍ നിന്നും കെ എല്‍ 11 ജി 39 ജീപ്പ് മോഷണം പോയത്. മോഷണ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചപ്പാത്തിലെ ഇരുമ്പുകടയില്‍ നിന്ന് കമ്പി എടുക്കാന്‍ തമിഴ്നാടിന് പോയ ലോറിയുടെ ഡ്രൈവര്‍ ഉദുമല്പേട്ടക്കടുത്ത് ജീപ്പ് കിടക്കുന്നത് കണ്ടു. ഉടന്‍തന്നെ ഉപ്പുതറ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്.
ജീപ്പ് മോഷണക്കേസിലെ മുഖ്യ പ്രതി സുജേഷ് സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കുകയായിരുന്നു. സുജേഷിന്റെ പേരില്‍ ഒന്‍പത് മോഷണകേസുകള്‍ വിവധ സ്റ്റഷനുകളില്‍ നിലവിലുണ്ട്.
തമിഴ്നാട്ടില്‍ നിന്നും കുറഞ്ഞവിലയില്‍ പച്ചരിവാങ്ങി തൃശൂരില്‍ സ്ഥിരമായി വില്‍പ്പന നടത്തുന്നതാണ് സുജേഷിന്റെ ഇപ്പോഴത്തെ ജോലി. ഈ കച്ചവടത്തിനിടെയാണ് ഗിരീഷിനെയും നവീനെയും പരിചയപ്പെടുന്നത്. മൂവരും കഴിഞ്ഞയാഴ്ച തൊടുപുഴ വാഴക്കുളത്ത് എത്തി ഒരു ജീപ്പ് മോഷ്ടിച്ചിരുന്നു.
ജീപ്പിന് പുതിയ നമ്പറും ആര്‍സി ബുക്കുമുണ്ടാക്കി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഉപ്പുതറയില്‍ നിന്ന് ജീപ്പ് മോഷ്ടിച്ചത്.
കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്റ നിര്‍ദേശപ്രകാരം പീരുമേട് സിഐ വി.ഷിബുകുമാര്‍, ഉപ്പുതറ എസ്ഐ എസ്. കിരണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുരൈരാജ്, സിവില്‍പോലീസ് ഓഫീസര്‍മാരായ വി.എം. ശ്രീജിത്ത്, തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: