ഇടുക്കി: കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം വരാനിരിക്കെ ഉദ്യാനത്തിനുള്ളിലെ നൂറുകണക്കിന് കുറിഞ്ഞി ചെടികള്‍ കത്തിച്ചു. കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ജണ്ടപ്പാറയ്ക്കു സമീപമാണ് ചെടികള്‍ വ്യാപകമായി കത്തിച്ചതായി ജന്മഭൂമി സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്നാറില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ ഗ്രാമം.
കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചതായി കണ്ടെത്തിയ ജണ്ടപ്പാറയ്ക്ക് സമീപം കോടമഞ്ഞേറ്റ് നീലക്കുറിഞ്ഞി തഴച്ച് വളര്‍ന്നിരുന്നു. കത്തിക്കരിഞ്ഞ നിരവധി ചെടികളുടെ കുറ്റികള്‍ ഇവിടെയുണ്ട്. ചില ചെടികള്‍ മഴയേറ്റ് കിളിര്‍ത്ത് വരുന്നുമുണ്ട്. പ്രദേശത്ത് ഗ്രാന്റീസ് മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. കുറിഞ്ഞിച്ചെടികള്‍ നശിപ്പിക്കാന്‍ ഗ്രാന്റീസ് മരങ്ങള്‍ക്ക് തീയിട്ടതാകാമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. രണ്ട് മാസം ഇവിടെ നിന്നു തീയും പുകയും ഉയരുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
ഷോല നാഷണല്‍ പാര്‍ക്ക് മുതല്‍ ജണ്ടപ്പാറ വരെയുള്ള ഭാഗത്ത് ധാരളം ഗ്രാന്റീസ് മരങ്ങളുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂമാഫിയ സംഘമാണ് ഗ്രാന്റീസ് നട്ടത്. ഗ്രാന്റീസ് വളര്‍ന്നതോടെ ഇവിടെയുണ്ടായിരുന്ന കുറിഞ്ഞികളുടെ സര്‍വ്വനാശം തുടങ്ങി. ഇതിനിടെയാണ് നീലക്കുറിഞ്ഞികള്‍ കത്തിച്ചത്. വനംവകുപ്പ് അധികൃതര്‍ ഈ പ്രദേശത്തേക്ക് വരാറില്ല. ഇതിനാല്‍തന്നെ സംരക്ഷിത സസ്യത്തെ ഉദ്യാനത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമം പുറംലോകം അറിഞ്ഞിട്ടില്ല.
കൊട്ടാക്കമ്പൂര്‍ ഗ്രാമത്തില്‍ നിന്നു കാല്‍നടയായി രണ്ട് മണിക്കൂറോളം സഞ്ചരിച്ചാലേ ജണ്ടപ്പാറയിലെത്താനാകു. കൈയേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നട്ട ഗ്രാന്റീസ് മരങ്ങള്‍ വെട്ടാന്‍ ഈ ദുര്‍ഘടപാതയിലൂടെ മുന്‍പ് ജീപ്പ് എത്തിച്ചിരുന്നു. വഴിവക്കിലുണ്ടായിരുന്ന ചെടികളും ജീപ്പ് കയറി നശിച്ചു. അന്നും വനംവകുപ്പ് നടപടി കൈക്കൊണ്ടില്ല.
അടുത്ത വര്‍ഷം നീലക്കുറിഞ്ഞി പൂക്കും. കുറിഞ്ഞി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം ഇറക്കാത്ത സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം നീട്ടിക്കൊണ്ടു പോകാനാകില്ല. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാകും. കുറിഞ്ഞികള്‍ നശിപ്പിച്ചാല്‍ ഈ പ്രദേശത്തെ ഭൂമി കൈവശം വയ്ക്കാമെന്ന തന്ത്രമാണ് കൈയേറ്റക്കാരുടേതെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: