ബിക്കാനീര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്ര രാജസ്ഥാനില്‍ നടത്തിയ അനധികൃത ഭൂമിയിടപാടുകള്‍ സഹായികളുടെ പേരിലെന്ന് സിബിഐ. രാജസ്ഥാനില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
വാദ്രയുടെ ഗണ്മാന് ദല്‍ഹി പോലീസിലെ മഹേഷ് നഗര്‍, ഡ്രൈവര്‍ അശോക് കുമാര്‍ എന്നിവരെ മുന്‍നിര്‍ത്തിയാണ് ബിനാമി ഇടപാടുകളില്‍ അധികവും. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഏകദേശം നാലര കോടി രൂപയുടെ ഭൂമി കൈമാറ്റം ഇവരിലൂടെ നടത്തിയെന്നാണ് സിബിഐയുടെ അനുമാനം. ബിക്കാനീര്‍ ജില്ലയിലെ കോല്യാത് താലൂക്കില്‍ 110 ഏക്കറിലധികം ഭൂമിയാണ് അനധികൃതമായി കൈമാറ്റം ചെയ്തത്. ഇതിനായി വ്യാജ രേഖകള്‍ ചമച്ചു. ഭൂമി വിവിധയാളുകളുടെ പേരിലെന്ന് വ്യക്തമാക്കുന്ന രേഖകളും നിര്‍മ്മിച്ചു. വ്യാജ പേരുകളിലാണ് ഇടപാടുകളെന്നും സിബിഐ കണ്ടെത്തി.
ബിക്കാനീറിലെ ഗജ്നറില്‍ 30, 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജ രേഖകളുണ്ടാക്കി വിറ്റു. 2007 ഒക്ടോബര്‍ 16ന് നാതറാം, ഹരി രാം എന്നിവര്‍ക്ക് വിറ്റുവെന്നാണ് രേഖകള്‍. പിന്നീടിത് മറ്റു പലര്‍ക്കും കൈമാറി. അതും വിവിധ രജിസ്ട്രേഷന് നമ്പറുകളില്‍. 2010 ജനുവരിയില്‍ വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി 30 ലക്ഷം രൂപയ്ക്ക് ഈ ഭൂമി വാങ്ങി. അശോക് കുമാറാണ് ഇടപാടുകള്‍ നടത്തിയത്. ഇതിനായി വാദ്ര പവര്‍ ഓഫ് അറ്റോര്‍ണിയും നല്കി.
ഫരീദാബാദ് ഭുവാപുര് ഗ്രാമത്തിലെ കുമാര്‍ എന്നയാളുടെ പേരിലാണിത് രജിസ്റ്റര്‍ ചെയ്തത്. 2012 ഫെബ്രുവരിയില്‍ ഈ സ്ഥലം അല്ലെഗെനി ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന സ്ഥാപനത്തിന് 2.34 കോടി രൂപയ്ക്ക് മറിച്ചുവിറ്റു. രണ്ടു വര്‍ഷത്തിനിടെ ഏകദേശം എട്ടിരട്ടിയുടെ വര്‍ധന.
ദല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തില്‍ രാജസ്ഥാന് കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകള്‍ വാദ്ര നടത്തിയെന്നും സിബിഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: