അമൃതപുരി: അമൃത സര്‍വകലാശാല അമൃതപുരി കാമ്പസില്‍ നിന്ന് 2017ല്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ എംബിഎ, ആയുര്‍വേദം, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, എഞ്ചിനീയറിങ് തുടങ്ങി വിവിധ പഠനമേഖലകളിലുള്ള 1436 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്നു.
തികച്ചും വ്യത്യസ്തമായ രീതിയില്‍ കേരളത്തനിമയുള്ള വേഷവിധാനങ്ങളോടെ ആയിരക്കണക്കിന്നുവിദ്യാര്ത്ഥികള് പങ്കെടുത്ത പദയാത്ര അമൃതപുരി കാമ്പസില്‍ നിന്നാരംഭിച്ച് അമൃതാനന്ദമയിമഠത്തിലെ പ്രോഗ്രാം ഹാളില്‍ എത്തിച്ചേര്‍ന്നതോടെയാണ് വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമായത്. കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ: എം.രാജീവന്, കേന്ദ്രപ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും കേന്ദ്രസര്‍ക്കാര്‍ മിസൈല്‍ തന്ത്രസംവിധാന ഡയറക്ടറുമായ ഡോ: ജി.സതീഷ്റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
അറിവ് സമ്പാദിക്കുക എന്നത് നിരന്തരപ്രക്രിയയാണെന്നും ശരിയായ ദിശാബോധം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോ: എം.രാജീവന് അഭിപ്രായപ്പെട്ടു.
യുവാക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുമ്പിലാണെന്നും ശാസ്ത്രഗവേഷണ ബഹിരാകാശരംഗങ്ങളില് ഇന്ത്യക്ക് മറ്റു ലോകരാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ സാധിച്ചിട്ടുണ്ടെന്നും ക്രയോജനിക്സാങ്കേതികവിദ്യയില് ഇന്ത്യ കൈവരിച്ച മേല്‍ക്കൈ ഇതിനുനുതെളിവാണെന്നും ഡോ: സതീഷ് റെഡ്ഡി പറഞ്ഞു.
അമൃതാനന്ദമയിമഠം വൈസ്ചെയര്‍മാനും അമൃത സര്‍വകലാശാല പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡീന്‍ ഡോ: ബിപിന്‍ നായര്‍, വൈസ് ചാന്‍സിലര്‍ ഡോ: വെങ്കട്ട്രംഗന്, അമൃത എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ: ബാലകൃഷ്ണന് ശങ്കര്‍, അമൃത വയര്‍ലെസ് നെറ്റ്വര്‍ക്ക്സ് ഡയറക്ടര്‍ ഡോ: മനീഷാരമേശ്, പ്രൊഫ: സോമനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: