തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. ഇത്തവണ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ അനുമോദിച്ചതിനെതിരെയാണ് വിഎസ് രംഗത്തെത്തിയത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബിജെപി മന്ത്രിസഭയില്‍ ചേര്‍ന്നതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തിരിക്കുകയാണ്. ഇടതു സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണിത്.
ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലക ശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണ്. വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ല. മാത്രവുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന തിരിച്ചറിവുകൂടിയാണ് ഇത് ഇടതുപക്ഷത്തിന് നല്‍കുന്നതെന്നും വിഎസ് പ്രസ്താവനയില്‍ പറയുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്ന പിണറായി വിജയന്റെ നിലപാടിന് കടകവിരുദ്ധമാണ് വിഎസിന്റെ നിലപാട്. നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രിയായ ശേഷം കണ്ണന്താനത്തിനു നല്കിയ ഉച്ചവിരുന്നിനിടെ പിണറായി ആശംസിച്ചിരുന്നു. പിണറായിയുടെ നിലപാടിനെതിരെ വിഎസ് രംഗത്തെത്തിയത് പുതിയ പോര്‍മുഖങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
വിഎസിന് എന്തും പറയാം: കണ്ണന്താനം
കാഞ്ഞിരപ്പള്ളി: തനിക്കെതിരെ വി.എസ്. അച്യുതാനന്ദന് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിഎസിന് പ്രായമേറി വരികയാണ്. അദ്ദേഹത്തിന് എന്തും പറയാം. അദ്ദേഹം പുതിയ പുതിയ വാക്കുകള്‍ ഉപയോഗിക്കുകയാണ്. അതേപ്പറ്റി പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: