കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രാ പദ്ധതി സംസ്ഥാനത്തിന് നേട്ടമൊന്നുമുണ്ടാക്കാത്ത ഖജനാവ് ധൂര്ത്തായിരുന്നുവെന്നു വെളിപ്പെടുന്നു.
സംസ്ഥാന മന്ത്രിക്ക് നയനിലപാടുകളെടുക്കാന്‍ അധികാരമോ പങ്കാളിത്തമോ ഇല്ലാത്തതാണ് ചൈനയിലെ ചെങ്ഗ്ഡുവില് നടക്കുന്ന ‘ടൂറിസം ആന്‍ഡ് സസ്റ്റൈനബിള്‍ ഡവലപ്മെന്റ് ഗോള്‍സ്- ജേണി ടു 2030’. കേന്ദ്ര ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി തലത്തില്‍ മാത്രം പ്രാതിനിധ്യം കേന്ദ്ര സര്‍ക്കാര്‍ പോലും തീരുമാനിച്ചിരിക്കുന്ന പരിപാടിയുമാണ്.
ടൂറിസം മന്ത്രി എന്ന നിലയ്ക്കല്ല, കടകംപള്ളിക്ക് ക്ഷണം കിട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസി(കിറ്റ്സ്)ന്റെ ജനറല്‍ ബോഡി ചെയര്മാന് എന്ന നിലയില്‍ മാത്രമാണ്. ഈ സ്ഥാപനത്തിന് പരിപാടിയുടെ സംഘാടക സംഘടനയില്‍ അഫിലിയേഷന് ഉള്ളതുകൊണ്ടാണ് ക്ഷണം.
ഇന്ത്യയില്‍നിന്ന് ഈ സംഘടനയില്‍ അഫിലിയേഷനുള്ള മറ്റു സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, പസഫിക് ഏരിയാ ട്രാവല്‍ റൈറ്റേഴ്സ് അസോസിയേഷന്, പട്വ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയെല്ലാം ബിസിനസ് സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് അഫിലിലേഷന് നേടിയത്.
ക്ഷണിച്ചത് യുഎന്‍ സെക്രട്ടറി ജനറലല്ല
ചൈനയിലേക്ക് മന്ത്രി കടകംപള്ളിയെ യുഎന്‍ ക്ഷണിച്ചുവെന്നും അതിനു കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചുവെന്നുമാണ് പ്രചാരണം. പക്ഷേ, യുഎന്നിന്റെ പതിനായിരക്കണക്കിന് അവാന്തര വിഭാഗ പ്രവര്ത്തനങ്ങളിലൊന്നിന്റെ ചര്‍ച്ചാ യോഗത്തിലേക്കുള്ള പൊതുക്ഷണമെന്നതിനപ്പുറം മന്ത്രിക്ക് ഒരു പ്രത്യേക പരിപാടിയും അവിടെയില്ല. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി സംസ്ഥാന ഖജനാവിലെ പണം ചെലവിട്ട് ആറു ദിവസം ചൈനാ പര്യടനം നടത്താന്‍ തീരുമാനിച്ചത്.
മന്ത്രിക്ക് ക്ഷണപത്രം അയച്ചത് യുഎന്‍ ഡബ്ല്യൂടിഒ സെക്രട്ടറി ജനറല്‍ താലേബ് റിഫായീ ആണ്. യുഎന്‍ സംവിധാനത്തില്‍ ‘സെക്രട്ടറി ജനറല്‍’ പദവിയുടെ പേരാണ്. യുഎന്‍ സെക്രട്ടറി ജനറലാണ് ക്ഷണിച്ചതെന്ന ധാരണയാണ് മന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചത്.
എന്താണീ യുഎന്‍ ഡബ്ല്യൂടിഒ?
യുഎന്‍ ഡബ്ല്യൂടിഒ എന്ന സംഘടന പോലും യുഎന്‍ സംവിധാനത്തിന്റെ പരിധിയില്‍പ്പെടുന്നത് 1980 ലാണ്. 1934ല്‍ രൂപീകരിച്ച് 1980 വരെ ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് ഒഫീഷ്യല്‍ ടൂറിസ്റ്റ് പ്രൊപ്പഗണ്ട ഓര്ഗനൈസേഷന് (ഐയുഒടിപിഒ) ആയിരുന്നു ഈ സംഘടന. 1969-ല്‍ യുഎന്‍ പ്രമേയം വഴി ഇതിനെ സര്‍ക്കാരുകള്‍ അംഗീകരിച്ച ഘടനയിലാക്കാന്‍ തീരുമാനിച്ചു. 76-ല്‍ യുഎന്നിന്റെ ഒരു പ്രത്യേക ഏജന്‍സിയായി മാറി.
ഇതില്‍ പൂര്‍ണ്ണാംഗത്വം, സൗഹൃദാംഗത്വം, അനുബന്ധാംഗത്വം എന്നീ മൂന്നുതരത്തിലാണ് അംഗത്വം. കിറ്റ്സിന് അനുബന്ധാംഗത്വം മാത്രമാണ്. പൂര്‍ണ്ണാംഗത്വം സ്വതന്ത്ര രാജ്യങ്ങള്‍ക്ക്. സംഘടനാ ചട്ടത്തിലെ അഞ്ച്, ആറ്, ഏഴ് വകുപ്പുകള്‍ പ്രകാരം രാജ്യങ്ങള്‍ക്കല്ലാതെ നയ-നിലപാടുകളില്‍ ഒരു പങ്കാളിത്തവുമില്ല. ഈ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു കടകംപള്ളിയുടെ കടുംപിടിത്തം.
അതേസമയം, ചൈന സന്ദര്‍ശിക്കാനും അവിടെ മറ്റ് സ്വകാര്യ ചടങ്ങുകളും കൂടിക്കാഴ്ചകളും നടത്താനും മന്ത്രിക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് സര്‍ക്കാരിലെയും ഭരണ മുന്നണിയിലേയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: