കൊച്ചി: സാമ്പത്തിക വര്‍ഷം പകുതിയാകാറായിട്ടും സംസ്ഥാനത്ത് വാര്‍ഷിക പദ്ധതികള്‍ ഇഴയുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട 6162.51 കോടി രൂപയുടെ പദ്ധതി തുകയില്‍ ഇതുവരെ ചെലവഴിക്കാനായത് 1057.36 കോടി രൂപമാത്രം. തുക വിനിയോഗം 17.16 ശതമാനം മാത്രം. വാര്‍ഷിക പദ്ധതികളുടെ നടത്തിപ്പിനായി മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. നിലവിലുള്ള രീതിയില്‍ പദ്ധതി പ്രവര്‍ത്തനം മുന്നോട്ടുപോയാല്‍ പകുതി പോലും ചെലവഴിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി നീക്കിവെച്ച കോടിക്കണക്കിന് രൂപ നഷ്ടമാകാനും ഇതിടയാക്കും.
കോട്ടയം ജില്ലയാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ ഏറെ പിന്നില്‍. 14.54 ശതമാനം മാത്രമാണ് ഇവിടത്തെ പദ്ധതിച്ചെലവ്. കോഴിക്കോട്-14.71 ശതമാനം, കാസര്‍കോഡ്-15.83, തൃശ്ശൂര്‍-15.99, ആലപ്പുഴ-16.47, തിരുവനന്തപുരം-16.49, പത്തനംതിട്ട-17.36, പാലക്കാട്-17.62, മലപ്പുറം-17.86, വയനാട്-18.07, എറണാകുളം-18.33, ഇടുക്കി-18.91, കണ്ണൂര്‍-18.95, കൊല്ലം-19 എന്നിങ്ങനെയാണ് വിവിധ ജില്ലകളുടെ പദ്ധതി തുക വിനിയോഗം.
ജില്ലാപഞ്ചായത്തുകളാണ് തുക വിനിയോഗത്തില്‍ ഏറെ പിന്നില്‍. ഇതുവരെ 10.23 ശതമാനം തുക മാത്രമാണ് പദ്ധതികള്‍ക്കായി ചെലവഴിച്ചത്. കോര്‍പ്പറേഷനുകള്‍ 13.63 ശതമാനവും നഗരസഭകള്‍ 19.79 ശതമാനവും മാത്രമാണ് തുക ചെലവഴിച്ചത്. ഗ്രാമ പഞ്ചായത്തുകളുടെ തുക വിനിയോഗം 19.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 16.16 ശതമാനവുമാണ്.
വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പലവട്ടം പരിഷ്കരിച്ചു. ഇതുമൂലം തയ്യാറാക്കിയ പദ്ധതികളില്‍ പലപ്പോഴും ഭേദഗതികള്‍ വരുത്തേണ്ടി വരുന്നു. ഇതാണ് കാലതാമസത്തിന് പ്രധാന കാരണം. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പദ്ധതി തയ്യാറാക്കുന്നതിന് വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കുറവും തിരിച്ചടിയായി. കാര്‍ഷിക, ഗ്രാമീണ മേഖലയിലെ പദ്ധതികളുടെ നടത്തിപ്പിനെയാണ് പ്രതിസന്ധി ഏറെ ബാധിച്ചിട്ടുള്ളത്.
വിവിധ സബ്സിഡികള്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക പദ്ധതിയിലൂടെയാണ് ലഭിക്കുന്നത്. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ പൂര്‍ണമായും അംഗീകരിക്കാത്തതിനാല്‍ കര്‍ഷക സബ്സിഡികളും കൃത്യമായി കിട്ടാത്ത അവസ്ഥയാണ്. പട്ടിക വിഭാഗങ്ങളുടെ ക്ഷേമപദ്ധതികളും പാതിവഴിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: