പുന്നയൂര്‍ക്കുളം: അവഗണിക്കപ്പെടുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്കരിക്കുമ്പോള്‍ അത് പുതിയ കാലത്തിന്റെ സാഹിത്യമായി മാറുമെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്. കേരള സാഹിത്യ അക്കാദമി പുന്നയൂര്‍ക്കുളത്ത് മാധവിക്കുട്ടിയുടെ സ്മാരകത്തില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമത്തില്‍ സമാപനപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ അനുഭവലോകം അറ്റമില്ലാത്ത കടല്‍ പോലെ വിസ്തൃതമാണ്. സാഹിത്യത്തില്‍ അത് ഇനിയുമേറെ ആവിഷ്കരിക്കപ്പെടേണ്ടതുണ്ട്. ഓരോ സ്ത്രീയുടെയും ജീവിതം അത്യപൂര്‍വ്വമായ അനുഭവങ്ങളുടെ അഗാധമുദ്രകള്‍ പതിഞ്ഞതാണ്. എഴുത്തുകാരികള്‍ പ്രതിരോധത്തിന്റെ പതാകാവാഹകരാകുമെന്നാണ് എഴുത്തുകാരികളുടെ സംഗമം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാപനസമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് അദ്ധ്യക്ഷയായിരുന്നു. പ്രതിനിധികള്‍ക്കുള്ള സാക്ഷ്യപത്രവിതരണം വൈശാഖന് നിര്‍വഹിച്ചു. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്, ഫസീല എന്നിവര്‍ സംസാരിച്ചു. മാധവിക്കുട്ടിയുടെ രചനകളെ മുന്‍നിര്‍ത്തി നടന്ന സെമിനാറില്‍ അക്കാദമി അംഗം ബി.എം.സുഹ്റ മോഡറേറ്ററായി.
തമിഴ് എഴുത്തുകാരി കെ.വി.ശൈലജ, ഡോ.ടി.വി.സുനീത, ഡോ.മിനി പ്രസാദ്, മിനി ആലീസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രശ്മി മൂത്തേടത്ത് എഴുതിയ കഥാസമാഹാരം മരങ്ങള്‍ കഥപറയുമ്പോള്‍ ജാനമ്മ കുഞ്ഞുണ്ണി ദീപാനിശാന്തിനു നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: