പത്തനംതിട്ട: ആറന്മുള പള്ളിയോടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 51 ലക്ഷം രൂപ കിട്ടാന്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്നു വ്യക്തമായി. എന്നാല്‍ കേന്ദ്രത്തെ പഴി പറഞ്ഞ് സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത്. ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യാതെയാണ് മന്ത്രിയുടെ ഈ കള്ളപ്രചാരണം.
2015ല്‍ വള്ളംകളി ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മന്ത്രി ഡോ. മഹേഷ് ശര്‍മ്മയാണ് പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റായി 51 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ തുക ഇതുവരെ ലഭിച്ചില്ലെന്നും നേടിയെടുക്കാന്‍ ഊര്‍ജിതശ്രമം നടത്തുമെന്നുമാണ് കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ ദിവസം ജലമേളയുടെ ഉദ്ഘാടന വേദിയില്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്ര സഹായം ലഭിക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അന്വേഷണത്തില്‍ പുറത്തു വന്നത്.
പള്ളിയോടങ്ങള്‍ക്ക് 51 ലക്ഷം രൂപ സഹായം നല്‍കാനുള്ള സാധ്യത ആരാഞ്ഞ് 2016 ഓഗസ്റ്റ് 10 ന് കേന്ദ്ര ടൂറിസം വകുപ്പില്‍നിന്നു കേരളത്തിനയച്ച കത്തിന് ഒരുവര്‍ഷം കഴിഞ്ഞ് ഈ വര്‍ഷം ജൂലൈ 20 നാണ് മറുപടി നല്‍കിയത്. കേന്ദ്രസഹായത്തിനായി പള്ളിയോട സേവാസംഘം ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിശോധിച്ചശേഷമാണ് കേന്ദ്ര ടൂറിസം വകുപ്പ് സംസ്ഥാനത്തിന് കത്തയച്ചത്. ഇതിനുള്ള മറുപടിയാണ് ഒരു വര്‍ഷം വച്ചു താമസിപ്പിച്ച് ഈ വര്‍ഷത്തെ വള്ളംകളിക്ക് ഒന്നരമാസം മുമ്പ് നല്‍കിയത്.
പള്ളിയോട സേവാസംഘത്തെ ധനസഹായത്തിന് പരിഗണിക്കാവുന്നതാണ് എന്ന കത്ത് അയക്കാന്‍ ഒരു വര്‍ഷം വൈകിയത് രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം ഉയരുന്നത്.
നെഹ്രുട്രോഫി ജലമേളയ്ക്ക് ഒരു കോടി നല്കിയതും ആറന്മുള വള്ളംകളിക്ക് 13 ലക്ഷം നല്കിയതും താരതമ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് കടകംപള്ളി സുരേന്ദ്രന് ഉത്രട്ടാതി വള്ളംകളിയുടെ ഉദ്ഘാടനവേദിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: