കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നാളെ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തരുടെ തൈര് സമര്‍പ്പണം നടന്നു. ചേനപ്പാടി കരക്കാര് പരമ്പരാഗതമായി നടത്തുന്ന പാളത്തൈര് സമര്‍പ്പണമാണ് ഇന്നലെ നടന്നത്.
ആയിരത്തി മുന്നൂറിലധികം ലിറ്റര്‍ തൈര് വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ഗോശാലയില്‍ നിന്നും, കരയിലെ ഭക്തജനങ്ങളില്‍ നിന്നുമാണ് സമാഹരിച്ചത്. തീര്‍ത്ഥപാദാശ്രമ അധിപതി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെയും പാര്‍ത്ഥസാരഥി ഭക്തജന സമിതിയുടെയും നേതൃത്വത്തിലാണ് സമര്‍പ്പിച്ചത്. ചേനപ്പാടി ചെറിയ മഠത്തില്‍ കേളുച്ചാരുടെ പാളത്തൈര് പ്രസിദ്ധവും വള്ളസദ്യ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതുമാണ്. ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി വിവിധ സംഘടനകളുടെ സഹകരണത്തോടെ വാഹന ഘോഷയാത്രയായാണ് ആറന്മുളയിലെത്തിയത്.
പുത്തരിയാലിന്‍ ചുവട്ടിലെത്തി നാമ സങ്കീര്‍ത്തനങ്ങളോടെ പതിനെട്ടാം പടിക്ക് സമീപമെത്തിയ ചേനപ്പാടി കരക്കാരെ പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുഷ്പമാല അണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമരച്ചുവട്ടില്‍ തൈരു സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: