ന്യൂദല്‍ഹി: വന്ദേമാതരം പാടാന്‍ അവകാശം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് രാജ്യം ശുചിയാക്കുന്നവര്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കും വന്ദേമാതരം പാടാന്‍ അവകാശമുണ്ടോയെന്നും മോദി ചോദിച്ചു. ദീന് ദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെയും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ശുചിമുറികള്‍ പണിയാം. എന്നിട്ടാകാം ദേവാലയങ്ങള്‍. ശുചിത്വഭാരതത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം. സര്‍വകലാശാല തെരഞ്ഞെടുപ്പിന് പ്രചരണം നടത്തുന്ന വിദ്യാര്‍ത്ഥിസംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
9/11 (സെപ്തംബര്‍ 11) പൊതുവെ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവുമായാണ് ബന്ധിപ്പിക്കുന്നത്. എന്നാല്‍ 1893ലെ 9/11 (വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം) സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ലോകത്തിന് പകര്‍ന്നത്, മോദി ചൂണ്ടിക്കാട്ടി.
വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഇന്നും യുവാക്കള്‍ക്ക് വഴികാട്ടിയാണ്. ധര്‍മ്മപ്രഭാഷണങ്ങള്‍ മാത്രം നടത്തുന്നതില്‍ വിവേകാനന്ദന് വിശ്വസിച്ചിരുന്നില്ല. മന്ത്രോച്ചാരണം മാത്രം ഒരാളെ ദൈവവുമായി അടുപ്പിക്കില്ലെന്ന് അദ്ദേഹം കരുതി. സമൂഹത്തെ സേവിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതിന് തുല്യമെന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം. ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ഇപ്പോള്‍ പറയാറുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവേകാനന്ദനാണ് ‘ഏക ഏഷ്യ’ എന്ന സങ്കല്‍പ്പം മുന്നോട്ടുവച്ചത്.
വര്‍ഷത്തില്‍ ഒരു ദിവസം വിവിധ സംസ്ഥാനങ്ങളുടെ ഭാഷകളെയും സംസ്കാരങ്ങളെയും ആഘോഷിക്കുന്നതിന് കോളേജുകള്‍ തയ്യാറാകണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ‘റോസ് ഡേ’ പോലുള്ള ആഘോഷങ്ങള്‍ക്കെതിരെ വിമര്‍ശനമുയരാറുണ്ട്. എന്നാല്‍ താന്‍ ഇതിന് എതിരല്ല. ഇതോടൊപ്പം തന്നെ ഹരിയാനയിലെ കോളേജില്‍ തമിഴ് ദിനവും പഞ്ചാബിലെ കോളേജില്‍ കേരള ദിനവും ആഘോഷിക്കാന്‍ സാധിക്കണം. ആ സംസ്ഥാനങ്ങളുടെ വേഷം ധരിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യണം. എല്ലാ ഭാഷകളിലും അഭിമാനം കണ്ടെത്താന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: