പുനലൂര്‍: കാവികൊടി തോരണങ്ങളും മറ്റുമായി നാടുംനഗരവും വര്‍ണാഭമായി. നാളെ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശോഭായാത്രകള്‍ അരങ്ങേറും. ഇന്നലെ വിവിധ ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഗോപൂജ, വൃക്ഷപൂജ, നദീപൂജ എന്നിവ അരങ്ങേറി.
നഗരത്തില്‍ വിവിധ ഗോകുലങ്ങളില്നിന്നും ചെറുഘോഷയാത്രകള്‍ ടിബി ജങ്ഷനില്‍ സംഗമിച്ച് പോസ്റ്റാഫീസ് ജങ്ഷന്, കെഎസ്ആര്‍ടിസി വഴി പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. മഹാശോഭായാത്രയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷപ്രമുഖ് ബി.എസ്.പ്രദീപ് അറിയിച്ചു.
മാത്രയില്‍ വിവിധ വേഷവിധാനങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയില്‍ ശോഭായാത്ര മാത്ര കലങ്ങുംമുക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് താഴേവാതുക്കല്, മാത്ര ജങ്ഷന്, മുട്ടറ ജങ്ഷന് വഴി ആയിരവല്ലി ക്ഷേത്രത്തില്‍ സമാപനം. തുടര്‍ന്ന് ഉറിയടി, പാല്പായസ വിതരണം എന്നിവ നടക്കും.
കരവാളൂര്‍ ദുര്‍ഗാ ബാലഗോകുലം, വല്ലാറ്റ് ഭുവനേശ്വരി ബാലഗോകുലം, മണലില്‍ മഹാദേവ ബാലഗോകുലം, മുരുക്കോലില്കാവ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ശോഭായാത്ര കരവാളൂര്‍ പീഠിക ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് വൈകിട്ട് നാലിനു പിറയ്ക്കല്‍, മാമൂട്, മാര്‍ക്കറ്റ്, പുത്തൂത്തടം, തുമ്പശ്ശേരി ജങ്ഷനുകള്‍ വഴി കരവാളൂര്‍ പീഠിക ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.
കരവാളൂര്‍ ശ്രീമഹാദേവ മതപാഠശാലയുടെ ആഭിമുഖ്യത്തില്‍ നാലിന് പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച് തുമ്പശേരി, പുത്തൂത്തടം, പിളിമുക്ക് വഴി പീഠിക ഭഗവതിക്ഷേത്രം, മാര്‍ക്കറ്റ് ജങ്ഷന് വഴി മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവ നടക്കും. ഇളമ്പല്‍, ഉറുകുന്ന്, കോക്കാട് എന്നിവിടങ്ങളിലും മഹാശോഭായാത്രകള്‍ അരങ്ങേറും. വിവിധ ഗോകുലങ്ങളുടേയും ക്ഷേത്ര സമിതികളുടെയും ആഭിമുഖ്യത്തില്‍ താലൂക്കില്‍ 25 ശോഭായാത്രകളാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: